
ആലപ്പുഴ: കോൺഗ്രസിൻ്റെ രാഷ്ട്രീയ നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ വിമർശനം. മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്നാണ് വിമർശനം. ഇത് അപകടകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
നെഹ്റുവിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ എതിർക്കപ്പെടേണ്ടതാണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. സിപിഎമ്മും ബിജെപിയും മാധ്യമങ്ങളും ഉയർത്തി വിടുന്ന മത സാമുദായിക ധ്രുവീകരണത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെന്ന് വീണു കൊടുക്കുന്നു. വർഗീയതയെ നേരിടേണ്ടത് വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം കൊണ്ടാണ്. സംഘപരിവാർ അജണ്ടകൾക്ക് മുൻപിൽ സാമുദായിക നേതാക്കൾ പോലും വീണുപോകുന്ന സ്ഥിതിയാണ്. കേരളത്തിൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശൈലിയിൽ മാറ്റം വേണമെന്നും പ്രമേയം പറയുന്നു.
രാഷ്ട്രീയത്തെ സമുദായ വത്കരിക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. ജാതിമത സമുദായ സംഘടനകൾ സമൂഹത്തിൽ പ്രവർത്തിക്കുന്നതിന് അവരുടേതായ മേഖലകളും പരിമിതികളും തിരിച്ചറിയണം. എങ്കിലേ ഗുണം ചെയ്യൂ. പല സമുദായ സംഘടനകളും രാഷ്ട്രീയത്തിൽ ഇടപെടാൻ അമിതാവേശം കാണിക്കുന്നു. ഇതിന് നിമിത്തമാകുന്നത് മറ്റു പല പ്രേരണകളുമാണ്. കമ്യൂണൽ ആക്ടിവിസം മതേതര ജനാധിപത്യത്തിൽ ഭൂഷണമല്ലെന്നും പ്രമേയത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam