സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും കട്ടപ്പന ഡിഎസ്പിയും സംഭവത്തിൽ കുറ്റക്കാരാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ഇടുക്കി: പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി എസ്പിയും കുറ്റക്കാരനാണെന്ന് യൂത്ത് കോൺഗ്രസ്. രാജ്കുമാർ കസ്റ്റഡിയിൽ ഉണ്ടായിരുന്ന കാര്യം എസ്പിക്ക് അറിയാമായിരുന്നുവെന്നും മതിലിൽ നിന്ന് വീണാണ് രാജ്കുമാറിന് പരിക്കേറ്റതെന്ന് അദ്ദേഹം കള്ളം പറഞ്ഞുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും കട്ടപ്പന ഡിഎസ്പിയും സംഭവത്തിൽ കുറ്റക്കാരാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. സർക്കാർ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ വലിയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം രാജ്കുമാറിന്‍റെ കുടുംബത്തെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി രാജ്കുമാറിന്‍റെ ഭാര്യ വിജയ രംഗത്തെത്തി. ഒരു പാര്‍ട്ടിക്കാരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പാര്‍ട്ടിക്കാരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിജയ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്കുമാറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരൻ സുനിൽ രംഗത്തെത്തിയിരുന്നു. രാജ്‌കുമാറിനെ ജയിലിലേക്ക് കൊണ്ടു വന്നത് സ്ട്രക്ച്ചറിൽ ആണെന്നും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നെഞ്ചു വേദന എടുക്കുന്നുണ്ടെന്ന് കരഞ്ഞു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നും സുനില്‍ ആരോപിച്ചു.