പാലത്തായി പീഡനക്കേസില്‍ ഇരയ്ക്കെതിരെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്; പ്രതിയെ സഹായിക്കാനെന്ന് പികെ ഫിറോസ്

By Web TeamFirst Published Aug 29, 2020, 8:51 AM IST
Highlights

''ഇരയായ പെൺകുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷൻ(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.  ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെൺകുട്ടിയുടെ ഗതിയിതാണെങ്കിൽ മറ്റുള്ളവരുടെ ഗതിയെന്താവും?''

കോഴിക്കോട്:  പാലത്തായി പീഡനക്കേസിൽ പ്രതിക്കെതിരായ പോക്സോ കേസ് ഒഴിവാക്കിയതിനും ഇരയായ പെണ്‍കുട്ടിക്ക് കള്ളം പറയാനുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെയും വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. പാലത്തായിയിലെ പീഢനക്കേസിൽ പ്രതിയെ സഹായിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നതെന്ന് ഫിറോസ് ആരോപിച്ചു.

പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കൂടാതെ ഇരയായ പെൺകുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷൻ(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയിൽ പ്രതിയെ സഹായിക്കാൻ കാരണമാകാവുന്നതാണ്.

അതേ സമയം പെൺകുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ടോ പെൺകുട്ടിക്കനുകൂലമായി സഹപാഠികൾ നൽകിയ മൊഴിയോ കോടതിയിൽ സമർപ്പിച്ചിട്ടുമില്ല. കുട്ടികൾക്കെതിരായ അതിക്രമത്തിൽ സ്ഥലമോ സമയമോ പറയുന്നതിൽ കൃത്യതയില്ലെങ്കിൽ പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്സാ ചാർജ് പോലും ചുമത്താതെ പ്രതിയെ ഈ സർക്കാർ സഹായിക്കുന്നത്. ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെൺകുട്ടിയുടെ ഗതിയിതാണെങ്കിൽ മറ്റുള്ളവരുടെ ഗതിയെന്താവും?- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

'കള്ളം പറയുന്ന സ്വഭാവം'; പാലത്തായി കേസിൽ ഇരയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

പാലത്തായി പീഡന കേസിൽ പ്രായപൂർത്തിയാകാത്ത ഇരക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട്. പെൺകുട്ടിക്ക് ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവം ഉണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. നിയമപ്രകാരം നിയോഗിക്കപ്പെട്ട സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

click me!