
ദുബൈ: തന്നെ കുറിച്ച് പറയുന്നതിലെ സത്യം തിരിച്ചറിയാൻ മലയാളികൾക്ക് കഴിവുണ്ടെന്ന് വ്യവസായി എം എ യൂസഫലി. പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവന പി സി ജോർജ് തിരുത്തിയതിനാൽ ഇനി ആ വിഷയത്തിൽ പ്രതികരികാണില്ലെന്നും യൂസഫലി വ്യക്തമാക്കി. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രസംഗത്തിൽ യൂസഫലിയെപറ്റി പറഞ്ഞ കാര്യങ്ങൾ പി സി ജോര്‍ജ് തിരുത്താന്‍ തയാറായിരുന്നു.
യൂസഫലിയുടെ കാര്യത്തിൽ സംസാരത്തിനിടയിൽ മനസിലുള്ള ആശയവും സംസാരിച്ചതും രണ്ടായിപ്പോയെന്നാണ് വിശദീകരണം. പിണറായി സർക്കാർ റിലയൻസിന്റെ ഔട്ട്‍ലെറ്റുകള്‍ തുടങ്ങാൻ അനുവദിക്കുമ്പോൾ സാധാരണക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് മുന്നേ പറഞ്ഞിരുന്നു, അത് പോലെ തന്നെയാണ് യൂസഫലിയുടെ കാര്യവും പറഞ്ഞത്. യൂസഫലി ഒരു മാന്യനാണ്. പക്ഷേ മാള് തുടങ്ങിയാൽ എല്ലാവരും അവിടെ പോയി സാധനം വാങ്ങും.
ചെറുകിടക്കാര്‍ പട്ടിണിയാകും. അത് കൊണ്ട് യൂസഫലിയുടെ സ്ഥാപനത്തിൽ കയറയരുത്, സാധാരണക്കാരന്‍റെ കടയിൽ കയറി സാധനം വാങ്ങണമെന്ന് പറഞ്ഞു. അത് യൂസഫലിയെ അപമാനിക്കാൻ പറഞ്ഞതല്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിൻവലിക്കുന്നു. കുത്തകകളുടെ കൈയ്യിലേക്ക് കച്ചവടം പോകുന്നത് സാധാരണക്കാരന് മോശമാണെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്നും പിസി വ്യക്തമാക്കി. അതേസമയം, വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി ഇന്ന് രംഗത്ത് വന്നു.
വര്‍ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. അവര്‍ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു. പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം.
കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്‍റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളിമുറ്റം വിട്ടുനല്‍കാറുണ്ട്. അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്‍റെ സൗന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam