
കാസര്‍കോട്: ഒടുവില്‍ സർക്കാർ കണക്കില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് മരിച്ചവരുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേർത്ത് സീതു വിട പറഞ്ഞു. കളക്ടർ നേരിട്ടെത്തിയിട്ടും നാട്ടുകാർ മാർച്ചു നടത്തിയിട്ടും തീണ്ടാപാടില്ലാത്ത വഴിയിലൂടെ നടക്കാന്‍ സീതുവിന് കഴിഞ്ഞില്ല.
കാസറകോട് ബെള്ളൂർ പൊസോളിഗെയിൽ വഴിയില്ലാത്തത് മൂലം മാസങ്ങളോളമായി നാട്ടുകാർ ചുമന്ന് ആശുപത്രിയിലെത്തിച്ചിരുന്ന സീതു (66) തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. എൻഡോസൾ ഫാൻ ഇരകൂടിയായ സീതുവിന്‍റെ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആറ് മാസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സീതുവിനെ ഒരാഴ്ച്ച മുൻപാണ് ഡോക്റ്റർമാർ വീട്ടിലേക്ക് തിരിച്ചയച്ചത്.
ആംബുലൻസിൽ കൊണ്ടുവന്ന ഇവരെ റോഡില്ലാത്തതിനാൽ മഴയത്ത് നാട്ടുകാർ ചുമന്നാണ് ബെള്ളൂർ പൊസോളിഗെയിലെ വീട്ടിലെത്തിച്ചത്. പ്രദേശം ഉയർന്ന ജാതിക്കാരനും നാട്ടുകാര്‍ സ്വാമിയെന്ന് വിളിക്കുന്ന ജന്മിയുടേതായതിനാൽ അയിത്തത്തിന്‍റെയും തീണ്ടലിന്‍റെയും പേരിൽ സീതു അടക്കം താമസിച്ചിരുന്നിടത്തേക്ക് ജന്മി റോഡിന് സ്ഥലം വിട്ടു നൽകിയിരുന്നില്ല.
റോഡില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലായ സീതുവിനെ നാട്ടുകാർ ചുമന്ന് കൊണ്ടു പോകുന്ന വാർത്ത നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ജില്ലാ കളക്റ്റർ ജീവൻ ബാബു നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു. ഇവിടെയുള്ള കുടുംബങ്ങൾക്ക് റോഡ് സൗകര്യം ഒരുക്കാനുള്ള നടപടി നടന്നുവരുന്നതിനിടെയാണ് സീതുവിന്‍റെ വിയോഗ വാർത്ത നാട്ടുകാരെ തകർത്തത്. കഴിഞ്ഞ ദിവസം പ്രദേശ വാസികൾ പൊതു നിരത്തിനായി ബെള്ളൂർ പഞ്ചായത്ത് ഓഫീസിലേക്ക് പാള തൊപ്പി ധരിച്ച് മാർച്ചും നടത്തിയിരുന്നു.