സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്; മുഖ്യ സൂത്രധാരന്‍ പിടിയിലായതായി സൂചന

web desk |  
Published : Jul 05, 2018, 09:24 AM ISTUpdated : Oct 02, 2018, 06:44 AM IST
സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്; മുഖ്യ സൂത്രധാരന്‍ പിടിയിലായതായി സൂചന

Synopsis

സംഘത്തിന് സിനിമാ നിര്‍മ്മാതാക്കളുമായി ബന്ധം

കൊല്ലം:  സീരിയല്‍ നടി സൂര്യ ഉള്‍പ്പെട്ട കള്ളനോട് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായതായി സൂചന. വയനാട് സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്നയാളാണ് നടിയ്ക്കും കുടുംബത്തിനും കള്ളനോട്ട് വിതരണ സംഘങ്ങളെ പരിചയപ്പെടുത്തി കൊടുത്തത്. ഇയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന.

കട്ടപ്പന അണക്കരയിൽ കള്ളനോട്ട് കൈമാറലിനിടെ പിടിയിലായ പ്രതികളെ പിന്തുടർന്ന് തിങ്കളാഴ്ച രാത്രിയിലാണ് കൊല്ലം തിരുമുല്ലവാരം മുളങ്കാടകത്ത് ഉഷസ് വീട്ടിൽ രമാദേവി(56), മകളും സീരിയൽ നടിയുമായ സൂര്യ(36), ഇളയമകൾ ശ്രുതി(29) എന്നിവരെ പോലീസ്‌ പിടികൂടുന്നത്. കൊല്ലത്തെ ഇവരുടെ വീട്ടിൽ നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 

ഇവരുടെ ആഢംബര വസതിയുടെ രണ്ടാംനിലയിലാണ് കള്ളനോട്ട് നിര്‍മാണം നടന്നിരുന്നത്. ഇവിടെ നിന്ന് 500,200 നോട്ടുകള്‍ അച്ചടിക്കാനുള്ള കടലാസ്, കമ്പ്യൂട്ടര്‍, പ്രിന്‍റര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ നിന്ന് 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് കൊല്ലത്തെ കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. 

നടി സൂര്യയ്ക്കും കുടുംബത്തിനും നല്ല സാമ്പത്തിക സ്ഥിതിയാണുള്ളത്. നേരത്തെ നിരവധി സ്ഥാപനങ്ങള്‍ക്ക് പലിശയ്ക്ക് പണം കൊടുത്തിരുന്ന ഇവർക്ക് ഓപ്പറേഷന്‍ കുബേര വന്നതോടെ ഒരു കോടി രൂപയുടെ നഷ്ടമാണുണ്ടായത്. സാമ്പത്തികമായി തകർന്നിരിക്കുമ്പോഴാണ് ആത്മീയതയിലേക്ക് തിരിയുന്നത്. ഇങ്ങനെ പരിചയപ്പെട്ട സ്വാമിയാണ് നടിക്കും കുടുംബത്തിനും കള്ള നോട്ട് വിതരണ സംഘങ്ങളുമായി പരിചയപ്പെടുത്തുന്നത്. 

കള്ളനോട്ടുമായി അണക്കരയില്‍ പിടിയിലായ ലിയോയും രവീന്ദ്രനുമടങ്ങുന്ന സംഘം കള്ളനോട്ട് അടിക്കാനുള്ള ചെലവ് കണ്ടെത്തുന്നത് സൂര്യയുടെ കുടുബത്തില്‍ നിന്നുമാണ്. ഏതാണ്ട് അഞ്ച് ലക്ഷം രൂപയോളം ഇതിനായി രവീന്ദ്രന്‍, സൂര്യയുടെ കുടുംബത്തില്‍ നിന്നും വാങ്ങിയിരുന്നു. ഈ പണമുപയോഗിച്ചാണ് പ്രതികള്‍ നോട്ടടിക്കുവാനുള്ള യന്ത്രം ആന്ധ്രയില്‍ നിന്ന് വാങ്ങിയത്. ബംഗളൂരുവില്‍ നിന്നാണ് നോട്ടടിക്കുവാനുള്ള ത്രഡ് നിർമ്മാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. 2014 മുതല്‍ ഇവർ നോട്ടടി തുടങ്ങിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. പൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ 57 ലക്ഷം രൂപയുടെ പണം സൂര്യയുടെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. 

പ്രതികൾ ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഇവർക്ക്  ചില സിനിമാ നിർമാതാക്കളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാ നിർമാണ രംഗത്ത് കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കും. പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ കൊല്ലത്തെ വീട്ടില്‍ വ്യാജനോട്ടടി പുരോഗമിക്കുകയിരുന്നു. മൂന്ന് ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കുമ്പോള്‍ ഒരു ലക്ഷം രൂപ നല്‍കണം എന്നതായിരുന്നു ഇടനിലക്കാരുമായുണ്ടായിരുന്ന വ്യവസ്ഥ. സംഘത്തില്‍ പത്തിലധികം പേരുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.  

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ