
ആലപ്പുഴ: ചേര്‍ത്തലിയില്‍ നിന്ന് കാണാതായ കോടീശ്വരിയായ യുവതി ബിന്ദു പത്മനാഭന്‍ അഞ്ചുമാസം മുമ്പ് സെബാസ്റ്റ്യന്‍റെ ചേര്‍ത്തലയിലെ വീട്ടിലെത്തിയിരുന്നു എന്നതിന് തെളിവ്. സെബാസ്റ്റ്യന്‍റെ രണ്ട് അയല്‍വാസികളാണ് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ബിന്ദുവിനെ കണ്ടതായി പോലീസിന് മൊഴി നല്‍കിയത്. ബിന്ദുവിന്‍റെ ഫോട്ടോ ഇരുവരും തിരിച്ചറിയുകയും ചെയ്തു. ബിന്ദുവിനെ വര്‍ഷങ്ങളായി കാണാനില്ലെന്നായിരുന്നു നേരത്തെയുള്ള പരാതി.
സെബാസ്റ്റ്യനെ ഇന്നലെ വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ നാല് വരെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു. കഴിഞ്ഞ സെപ്തംബര്‍ എട്ടിനും 25 നും തന്‍റെ വീട്ടില്‍ വന്നിരുന്നു എന്ന് സെബാസ്റ്റ്യന്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ബിന്ദുവിനെ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറെ കണ്ടെത്താനാവത്തിനാല്‍ ഈ മൊഴി പോലീസ് വിശ്വസിച്ചില്ല. എന്നാല്‍ സെബാസ്റ്റ്യന്‍റെ രണ്ട് അയല്‍വാസികള്‍ ബിന്ദുവിന്‍റെ ഫോട്ടോ തിരിച്ചറിഞ്ഞു.
സെബാസ്റ്റ്യന്‍ കുറേ പണം തരാനുണ്ടെന്നും ഇവിടെ വരാറുണ്ടോ എന്നും അന്വേഷിച്ചാണ് ബിന്ദു എത്തിയതെന്ന് അയല്‍വാസിയായ ശാന്ത പറഞ്ഞു. അപ്പോള്‍ സെബാസ്റ്റ്യന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിലെ കറിയാച്ചനോടും ബിന്ദു സെബാസ്റ്റ്യനെ കുറിച്ച് ചോദിച്ചു. ബിന്ദുവിന്‍റെ 2006 ലെ ട്രഷറി പാസ്സ് ബുക്കിലെ ഈ ഫോട്ടോ കറിയാച്ചനും തിരിച്ചറിഞ്ഞു.
2013 ല്‍ ഇടപ്പള്ളിയിലെ കോടികള്‍ വിലവരുന്ന ഭൂമി സെബാസ്റ്റ്യന്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് മറിച്ച് വിറ്റതോടെ ബിന്ദു ഒരു തുണ്ട് ഭൂമി ഇല്ലാത്ത വ്യക്തിയായി മാറി. ബിന്ദുവിന്‍റെ ഭൂമി മറിച്ച് വിറ്റതില്‍ ബിന്ദുവിന് പരാതിയും ഇല്ല. അതുകൊണ്ടുതന്നെ ബിന്ദുവിനെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്താനുള്ള സാധ്യതയില്ല എന്നാണ് പോലീസ് നിഗമനം.
സാധാരണ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന സ്വഭാവമില്ലാത്ത ബിന്ദു ഇക്കഴിഞ്ഞ ഫെബ്രുവരിവരെ ജീവനോടെയുണ്ട് എന്ന് ഏതാണ്ട് സ്ഥിരീകരിക്കാനായി എന്നതാണ് ഉണ്ടായ പ്രധാന നേട്ടം. സെബാസ്റ്റ്യനെ പോലീസ് നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. 2006ലെ ഈ ഫോട്ടോ വെച്ച് പുതിയ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.