
ആലപ്പുഴ: മാന്നാർ, ചെന്നിത്തല, പരുമല എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കനത്ത മഴയെ തുടർന്ന് പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, ചെന്നിത്തല, നമങ്കേരി, കാരിക്കുഴി, പറയങ്കേരി, വാഴക്കുട്ടംകടവ്, ഈഴക്കടവ്, വള്ളംകടവ് ,ചില്ലി തുരുത്തി, തേവർകടവ്, പരുമല, കോട്ടയ്ക്കല്‍ മാലികോളനി എന്നിവിടങ്ങളിലെ ജനങ്ങളാണ് ദുരിതത്തിലായത്.
പമ്പാ- അച്ചൻകോവിലാറുകളിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. അപ്പർകുട്ടനാട് മേഖലയിൽപ്പെട്ട മാന്നാറിലെ കുരട്ടിശേരി,കണ്ടങ്കേരി, വേഴത്താർ, ചെന്നിത്തല പാടശേഖരങ്ങളിലും പരിസര പ്രദേശങ്ങളിലും ഗ്രാമീണ റോഡുകളിലും വെള്ളം കയറി ജനജീവിതം ക്ലേശകരമായി. കാൽനടയാത്രയും സാധ്യമല്ലാതായി. മഴവെള്ളം ഒഴുകിപ്പോരുന്നതിനുള്ള തടസമാണ് പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണം.
കാലവർഷം ശക്തിപ്രാപിച്ചതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരും. ഇതോടെ പൊതുജലാശങ്ങൾ ഉൾപ്പടെ മാലിന്യം നിറയും. ജലം കെട്ടിനിൽക്കുന്നത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നതിനിടയാക്കുമെന്ന ആശങ്കയിലാണ് പരിസരവാസികൾ. മഴക്കാലപൂർവ ശുചികരണ പ്രവർത്തനങ്ങൾ പല സ്ഥലങ്ങളിലും നടത്തിയിട്ടില്ല. റോഡുവക്കിലും, നദീ തീരങ്ങളിലും തള്ളുന്ന മാലിന്യങ്ങൾ മഴയാരംഭിച്ചതോടെ അഴുകിത്തുടങ്ങിയിട്ടുണ്ട്.