
നരഭോജികളായ മനുഷ്യരുടെ കഥ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരെ ഭക്ഷിക്കുകയും, അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ ഉപ്പിലിട്ട് വെയ്‌ക്കുകയും ചെയ്യുന്ന ദമ്പതികളായ നരഭോജികളെക്കുറിച്ചുള്ള ഞെട്ടിയ്‌ക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ആളുകളെ മയക്കികിടത്തി 20 വര്‍ഷംകൊണ്ട് 30 പേരെയാണ് ദമ്പതികള്‍ കൊന്നുതിന്നുവെന്നാണ് റഷ്യന്‍ പോലീസിന്‍റെ സംശയം. ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. റഷ്യയിലെ ക്രസ്‌നൊദാര്‍ മേഖലയില്‍ നിന്നാണ് നതാലി ബക്ഷീവയെയേും 35 കാരനായ ഭര്‍ത്താവ് ദിമിത്രി ബക്ഷീവയേയും പോലീസ് അറസ്റ്റ് ചെയ്തത്.
റോഡില്‍ നിന്ന് വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവാകുകയായിരുന്നു. വീണ് കിട്ടിയ ഫോണിലെ ക്രൂരകൃത്യം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കൊലപ്പെടുത്തിയ മനുഷ്യന്‍റെ കൈയ്യും കാലും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വായില്‍ വച്ചും പോസ് ചെയ്തുള്ള ദിമിത്രേവിന്‍റെ സെല്‍ഫിയുള്‍പ്പെടെ ഒട്ടേറെ നടുക്കുന്ന ചിത്രങ്ങളാണ് ഫോണിലുള്ളതെന്ന് പോലീസ് പറഞ്ഞു.
ക്രോസ്‌നദോറിലെ മിലിട്ടറി ഡോര്‍മിറ്ററിയില്‍ താമസക്കാരനായിരുന്ന ദമ്പതികള്‍ പട്ടാളക്കാര്‍ക്ക് അവരറിയാതെ അവരുടെ ഭക്ഷണത്തില്‍ മനുഷ്യമാംസം കലര്‍ത്തി നല്‍കാറുണ്ടെന്നും പോലീസ് പറയുന്നു. മിലിട്ടറി സ്‌കൂളിലെ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയായിരുന്നു ഇത്. ദമ്പതിമാരുടെ വീടിനടുത്തുള്ള പ്രദേശത്തു നിന്നും കാണാതായ 30പേരുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ട്. ഈ കൊലപാതകത്തിന്‍റെ കുറ്റസമ്മതം നടത്തുകയാണെങ്കില്‍ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ നരഭോജികളായിരിക്കും ഇവരെന്ന് പോലീസ് പറഞ്ഞു.
ഫോണ്‍ വീണുകിട്ടിയ അതേസമയം ഏവിയേഷന്‍ അക്കാദമിയുടെ പരിസരത്ത് വച്ച് 35 കാരിയുടെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. ദമ്പതികള്‍ താമസിക്കുന്നതിനടുത്താണ് അക്കാദമി. അതേസമയം 30 പേരെ കൊന്നിട്ടുണ്ടെന്ന് അവര്‍ കുറ്റസമ്മതം നടത്തിയാതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികള്‍ ഇരകളെ തേടുന്ന രീതിയും കൊലപ്പെടുത്തുന്ന രീതിയും പോലീസ് വെളുപ്പെടുത്തിയിട്ടില്ല. ഇവരുടെ വീട്ടില്‍ നിന്നും മനുഷ്യാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു. തലമുടിയുടെ ശേഖരവും മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫ്രീസറില്‍ നിന്ന് തലയുടെ അവശിഷ്ടവും കണ്ടെത്തി. വീട്ടില്‍ ബക്കറ്റില്‍ ചോരകലര്‍ന്ന വെള്ളമുണ്ടായിരുന്നുവെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam