
ആറ് മാസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് കട്ടിയുള്ള ആഹാരങ്ങൾ കൊടുത്ത് തുടങ്ങാം. എന്നാൽ ആറ് മാസം കഴിഞ്ഞാലാണ് കുട്ടികൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കട്ടിയുള്ള ആഹാരങ്ങൾ കഴിച്ച് തുടങ്ങുമ്പോൾ മിക്ക കുട്ടികൾക്കും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്.
മലബന്ധ പ്രശ്നം ഇല്ലാതാക്കാന്‍ കുട്ടികള്‍ക്ക് നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണമാണ് കൊടുക്കേണ്ടത്. തവിട് കളയാത്ത അരി, നവര, പഴം തുടങ്ങിയവയില്ലെലാം ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. കുറച്ച് കുറച്ചായി വേണം കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ. അധികം നല്‍കുന്നത് ദഹനതകരാറുകള്‍ക്ക് കാരണമാവും. കുട്ടികളില്‍ മലബന്ധമുണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പശുവിന്‍ പാല്‍...
പശുവിൻ പാൽ കുഞ്ഞുങ്ങളിൽ മലബന്ധം പ്രശ്നം ഉണ്ടാക്കുകയേയുള്ളൂ. പാൽ ഉൽപ്പന്നങ്ങൾ എല്ലാം തന്നെ കുഞ്ഞുങ്ങളിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. തൈര്, ചീസ് എന്നിവ കുഞ്ഞുങ്ങൾക്ക് നൽകാതിരിക്കുന്നതാണ് നല്ലത്.
അരി ആഹാരങ്ങൾ...
അരി കൊണ്ടുള്ള കുറുക്ക് കട്ടിയാഹാരത്തില്‍ പ്രാധാന്യം ഏറിയതാണ്. എന്നാല്‍ ഇത് ഉപയോഗിച്ച് തുടങ്ങുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് എളുപ്പം ദഹിക്കുന്ന മുലപ്പാലിനോടുള്ള ഇഷ്ടം ഇല്ലാതാകുന്നു. അരി എന്നത് ദഹിക്കാന്‍ പ്രയാസമുള്ളതും ഫൈബര്‍ കുറഞ്ഞവയുമാണ്. അതുകൊണ്ട് തന്നെ അരി കൊടുക്കുന്നത് സാവധാനമാക്കുന്നതാണ് നല്ലത്. കൊടുക്കുകയാണെങ്കില്‍ തന്നെ ധാരാളം നാരുകളുള്ള തവിടുകളയാത്ത അരിയാണ് ഉത്തമം.
കാരറ്റ്...
കാരറ്റ് ധാരാളം നാരുകളുള്ളതും വിറ്റാമിന്‍ കെ, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്. എന്നാല്‍ പുഴുങ്ങുകയോ , പാകം ചെയ്യുകയോ ചെയ്യുമ്പോള്‍ ഇതിലെ ഫൈബര്‍ നഷ്ടപ്പെടുന്നു. ആയതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇവ വേവിച്ച് നല്‍കുമ്പോള്‍ ദഹിക്കാന്‍ പ്രയാസമാകും.
ഉരുളക്കിഴങ്ങ്...
ഉരുളക്കിഴങ്ങിൽ സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങുകളാണ് സാധാരണ കിഴങ്ങിനേക്കാള്‍ കുട്ടികള്‍ക്ക് നല്ലത്. അതില്‍ സ്റ്റാര്‍ച്ചിനു പുറമെ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. കട്ടിയാഹാരം നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്ക് ധാരാളം വെള്ളവും നല്‍കുക.
ബ്രഡ്...
ചില അമ്മമാർ കുഞ്ഞുങ്ങൾക്ക് പാലിലോ വെള്ളത്തിലോ ബ്രഡ് മുക്കി കൊടുക്കാറുണ്ട്. ബ്രഡ് മലബന്ധം പ്രശ്നം ഉണ്ടാക്കുകയേയുള്ളൂ. ബ്രഡ് ദഹിക്കാനും വളരെ ബുദ്ധിമുട്ടാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam