രാജ്യം കാത്തിരിക്കുന്ന വിവാഹമാമാങ്കമാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെ കല്യാണക്കുറിയുടെ ഉളളില്‍ എന്താണെന്ന് ഇനിയും അറിയാത്തവരായി ആരെങ്കിലുമുണ്ടോ?
രാജ്യം കാത്തിരിക്കുന്ന വിവാഹമാമാങ്കമാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. വിവാഹ ആഘോഷങ്ങൾ രാജസ്ഥാനിലെ ഉദയ്പൂരിൽ തുടങ്ങി കഴിഞ്ഞു. ഡിസംബർ 12നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം. നവംബറില്‍ തന്നെ ഇന്ത്യയുടെ കോടീശ്വര പുത്രിയുടെ വിവാഹ ക്ഷണകത്ത് നല്‍കി തുടങ്ങിയിരുന്നു.
ഇഷ അംബാനിയുടെ കല്യാണക്കുറിയുടെ ഉളളില്‍ എന്താണെന്ന് ഇനിയും അറിയാത്തവരായി ആരെങ്കിലുമുണ്ടോ? സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് കല്യാണക്കുറി. തുറന്നാല്‍ കേള്‍ക്കുന്നത് ഗായത്രിമന്ത്രം . അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തങ്ങളുടെ മുത്തശ്ശനെയും മുത്തശ്ശിയെയും സ്മരിക്കുന്ന കുറിപ്പും ക്ഷണകത്തിലുണ്ട് എന്നതാണ്. 3ഡി പ്രത്യേകതയുളളതാണ് കാര്‍ഡ്. മറ്റ് സമ്മാനങ്ങള്‍ അടങ്ങിയ നാല് പെട്ടികളും ക്ഷണകത്തിനോടൊപ്പം ഉണ്ട്.
പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് ആണ് ഇഷയ്ക്ക് മിന്ന് ചാര്‍ത്തുക. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.
വിവാഹ ആഘോഷങ്ങൾ രാജസ്ഥാനില്‍ തുടങ്ങി കഴിഞ്ഞു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമായി വിശക്കുന്ന വയറുകൾക്ക് അന്നം നൽകിയാണ് മുകേഷ് അംബാനി തന്‍റെ മകളുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ‘അന്ന സേവ’ എന്ന പേരിലാണ് നിർദ്ധനർക്ക് ഭക്ഷണ വിതരണം നടത്തുന്നത്.
ഡിസംബർ ഏഴ് മുതൽ 10 വരെ നടക്കുന്ന അന്നദാനത്തിൽ 5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. അംബാനി കുടുംബാംഗങ്ങളും പിരമൽ കുടുംബവും ചേർന്നാണ് അന്ന സേവയിൽ ആളുകൾക്ക് ഭക്ഷണം വിളമ്പുന്നത്.
വിവാഹ ആഘോഷത്തോടനുബന്ധിച്ച് ‘സ്വദേശ് ബസാർ’ എന്ന പേരിൽ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ 108 പരമ്പരാഗത കരകൗശലവസ്തുക്കളും കലാരൂപങ്ങളും ഉണ്ടാവും. പാട്ടും നൃത്തവുമൊക്കെയായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. അതേസമയം, ജാഗ്വാര്‍, പോര്‍ഷേ, മെഴ്‌സിഡസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലോകത്തിലെ എല്ലാ ആഢംബര വാഹന നിര്‍മ്മാതാക്കളുടെയും മുന്തിയ ഇനം മോഡലുകളാണ് അതിഥികള്‍ക്കായി അണിനിരക്കുന്നത്.
ലോകത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന വിവാഹത്തിനായി ഉദയ്‍പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നത് 200 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സാധാരണയായി ഉദയ്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 19 സര്‍വീസുകളാണുള്ളത്. എന്നാൽ, വിവാഹത്തോടനുബന്ധിച്ച് അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ വിമാനസര്‍വീസുകള്‍ നടത്തുമെന്നാണ് റിപ്പോർട്ടുകള്‍.