കൂടെപിറപ്പുകൾ അറച്ചുനിന്നപ്പോൾ സ്നേഹച്ചരടിൽ കോർത്ത സൗഹൃദത്തിൽ നിന്ന് മൻസൂർ റാഫിക്ക് വിപിൻ കുമാർ ഗുപ്ത പകുത്തുനൽകിയത് സ്വന്തം ജീവൻ തന്നെയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ ആയുധമെടുക്കുന്ന രാജ്യത്ത് ഇത്തരം ആശ്വാസ തുരുത്തുകൾ ഉണ്ടെന്ന് അറിയുക. ജീവിച്ചിരിക്കുന്നവർക്ക് അവയവദാനം നടത്താവുന്നത് രക്തബന്ധത്തിലുള്ളവർക്ക് മാത്രം എന്ന് നിയമമുള്ള രാജ്യത്താണ് ബന്ധങ്ങളുടെ വേലിക്കെട്ടുകൾ നീക്കി ഗുപ്ത തന്റെ വൃക്ക ആത്മസുഹൃത്ത് റാഫിക്ക് സമ്മാനമായി നൽകിയത്.
ഡൽഹി വി.പി.എസ് റോക്ക്ലാന്റ് ആശുപത്രിയിലെ നെഫ്രോളജി സീനിയർ കൺസൽട്ടന്‍റ് ഡോ. വിക്രം കർല ഈ അനുഭവകഥ പങ്കുവെക്കുന്നത് വികാരഭാരത്തോടെയാണ്. കഴിഞ്ഞ വർഷം മേയിൽ ബറേയ്ലിയിലെ മൻസൂർ റാഫിയെന്ന 45 കാരൻ ഡ്രൈവർ ആദ്യമായി ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഒ.പി ഡിപ്പാർടുമെന്‍റില്‍ എത്തുമ്പോള്‍ കൈയിൽ രണ്ട് ഫയലുകൾ സൂക്ഷിച്ചിരുന്നുവെന്ന് ഡോക്ടർ ഓര്‍ക്കുന്നു. ഒന്നിൽ തന്റെ മെഡിക്കൽ റിപ്പോർട്ടുകളും മറ്റൊന്നിൽ ഒരുകൂട്ടം ഫോട്ടോകളുമായിരുന്നു. ഡയലാസിസ് നടത്തികൊണ്ടിരിക്കുന്ന മൻസൂർ മെഡിക്കലി ഫിറ്റ് ആയിരുന്നു. എന്നിരുന്നാലും അടിയന്തിരമായി വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർ നിർദേശിച്ചു.
രക്തബന്ധത്തിൽ നിന്ന് ആരെങ്കിലും വൃക്ക ദാനം ചെയ്യാൻ തയ്യാറാകുമോ എന്നായി ഡോക്ടർ. തന്റെ സഹോദരങ്ങൾ അതിന് തയാറല്ലെന്നും ഭാര്യയുടെ രക്തഗ്രൂപ്പ് വേറെയാണെന്നുമായിരുന്നു റാഫിയുടെ മറുപടി. അവിടെ രക്തബന്ധത്തിനും അപ്പുറത്തുള്ള സൗഹൃദത്തിന്റെ ഫയൽ റാഫി ഡോക്ടർക്ക് മുന്നിൽ നിവർത്തി. തീർത്തും സൗജ്യമായി വൃക്കദാനം ചെയ്യാൻ സന്നദ്ധനായ ഒരു സുഹൃത്ത് തനിക്കുണ്ടെന്ന് റാഫി പറഞ്ഞു.
എന്നാൽ ഇത്തരം ഒരു ദാതാവിൽ നിന്ന് വൃക്ക സ്വീകരിക്കൽ അസാധ്യമാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. എന്നിരുന്നാലും രോഗബാധക്ക് മുമ്പ് മുതൽ ഇരുവർക്കുമിടയിൽ തുടർന്നുവരുന്ന ദീർഘകാലത്തെ വൈകാരിക ബന്ധം തെളിയിച്ചാൽ ചെറിയ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. റാഫി ഫയലിൽ നിന്ന് 12 വർഷം പഴക്കമുള്ള ഫോട്ടോ എടുത്ത് ഡോക്ടറെ കാണിച്ചു. റാഫിയും സുഹൃത്തായ 44 കാരൻ വിപിൻഗുപ്തയും കുടുംബസമേതം ഒന്നിച്ച് അജ്മീറിലെ ഖാജ മൊയ്നുദ്ധീൻ ചിഷ്തിയുടെ ദർഗ സന്ദർശിച്ച ഫോട്ടോ ആയിരുന്നു അത്. തിരിച്ചുവരുമ്പോള്‍ ബാലാജി ക്ഷേത്രവും തങ്ങൾ ഒന്നിച്ച് സന്ദർശിച്ചതായി റാഫി പറഞ്ഞു.
തങ്ങളുടെ ബന്ധത്തിന് സാക്ഷികളായ അയൽവാസികളുടെ ഫോട്ടോയും റാഫി കാണിച്ചു. റാഫിയുടെ പ്രശ്നം ഡോക്ടർ അവയവദാനത്തിന് അനുമതി നൽകുന്ന സ്റ്റേറ്റ് ഓതറൈസേഷൻ കമ്മിറ്റിയുടെ പരിഗണനക്കായി വിട്ടു. ദാതാവ് തയാറെങ്കിൽ അവയവദാനത്തിനായി സാമ്പത്തിക ഇടപാടുകൾ അടക്കം നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കമ്മിറ്റി പരിശോധിക്കുക. ഒരു വർഷത്തിനിടെ റാഫിയുടെയും ഗുപ്തയുടെയും അപേക്ഷ കമ്മിറ്റി മൂന്ന് തവണ നിരസിച്ചു. എന്നാൽ കഴിഞ്ഞ മേയിൽ അന്തിമ അനുമതി വന്നതോടെ റാഫിക്ക് ഈ മാസം ആദ്യം പുതിയ വൃക്ക ലഭിച്ചു. രക്തബന്ധത്തിന് പുറമെ ആത്മസൗഹൃദത്തിന്റെ ബലത്തിൽ കമ്മിറ്റി അംഗീകാരം നൽകുന്ന അപൂർവ അവയവദാനമായി റാഫിയുടെതും ഗുപ്തയുടെതും മാറിയെന്ന് ഡോക്ടർ പറയുന്നു.
ദാതാവും സ്വീകർത്താവും ഏറെക്കുറെ ഒരേ വരുമാനക്കാരായ ഡൈവ്രർമാർ തന്നെ. റാഫി കഷ്ടിച്ചാണ് ചികിത്സാ ചെലവുകൾ വഹിക്കുന്നത്. തികച്ചും കൃത്രിമം ഇല്ലാത്തതും പണമിടപാട് നടക്കാത്തതുമായ അവയവദാനമാണ് നടന്നതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. അംബർ കൈറയും പറയുന്നു. ജീവിച്ചിരിക്കുന്നവരിൽ രക്തബന്ധമുള്ളവരിൽ നിന്നോ ഭാര്യയിൽ നിന്നോ മാത്രമേ നിയമപ്രകാരം അവയവം സ്വീകരിക്കാൻ കഴിയൂവെന്നാണ് നിയമം.
അടുത്ത ബന്ധുക്കൾ ആണെങ്കിൽ പോലും സ്നേഹബന്ധവും സാഹചര്യവും തെളിയിക്കണം. ഈ സാഹചര്യത്തിലാണ് ഇതിലൊന്നും വരാത്ത ഗുപ്ത സ്നേഹബന്ധത്തിന്റെ പടർപ്പിലൂടെ റാഫിയുടെ ശരീരത്തോട് ചേരുന്നത്. ബന്ധത്തിന്റെ ആഴവും പരപ്പും ഗുപ്ത തന്നെ വിശദീകരിക്കുന്നുണ്ട്. റാഫി തന്റെ ഗുരുവാണ്. 2001ൽ താൻ അച്ഛന്റെ മിഠായി കടയിൽ ജോലി നോക്കുന്ന സമയത്ത് റാഫി അവിടെ സന്ദർശിച്ചു. തന്നെ ഡ്രൈവിങ് പഠിപ്പിക്കാൻ ഗുപ്ത റാഫിയോട് ആവശ്യപ്പെട്ടു. നാല് മാസം റാഫി പരിശീലനം നൽകി. ഇന്ന് താൻ എന്‍റെ കുടുംബം പുലർത്തുന്നുവെങ്കിൽ അതിന് കാരണം റാഫിയാണെന്ന് ഗുപ്ത പറയുന്നു. ഇതൊരു സൂചന മാത്രമാണെന്നും അദ്ദേഹം പറയുന്നു.
വൃക്ക ദാനത്തിന് മുന്നിൽ തനിക്ക് മുന്നിലുള്ള ആദ്യ പ്രതിബന്ധം താൻ മാനസികമായി ഒരുക്കമാണെന്ന് തെളിയിക്കലായിരുന്നു. ഇതിനായി ബറേയ്ലിയിലെ ആശുപത്രിയിൽ 15 ദിവസം അഡ്മിറ്റാക്കി. രണ്ട് മാസത്തെ സന്ദർശനത്തിന് ശേഷം ആശുപത്രി താൻ ഫിറ്റ് ആണെന്ന് സർട്ടിഫിക്കറ്റ് തന്നുവെന്ന് ഗുപ്ത ഓര്‍ക്കുന്നു. ഗുപ്തയും റാഫിയും ഒന്നിച്ച് ആറ് മാസത്തോളം ഒന്നിച്ച് ആശുപത്രിയിലും എസ്.ഡി.എം ഓഫീസിലും കയറിയിറങ്ങി. ഓരോ തവണ എസ്.ഡി.എം ഓഫീസിൽ രേഖകളുമായി ചെല്ലുമ്പോള്‍ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നുവെന്ന് റാഫി പറയുന്നു.
ഓരോ സമയത്തും കമ്മിറ്റി രേഖകൾ നിരസിച്ചു. ഇവരുടെ വീടുകളിലെത്തിയുള്ള പരിശോധന വൈകിപ്പിച്ചു. പരിശോധനക്ക് വരുമെന്ന് പ്രതീക്ഷിച്ച് ഗുപ്ത പല ദിവസങ്ങളിലും ജോലി ഉപേക്ഷിച്ച് വീട്ടിൽ ഇരുന്നു. ഇതിനെല്ലാം ശേഷമാണ് അന്തിമ അനുമതി ലഭിച്ചതെന്ന് റാഫി പറയുന്നു. കഴിഞ്ഞ ആഴ്ച റാഫി ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലെത്തി.
ഗുപ്ത തനിക്ക് പുതിയ ജീവിതം നൽകിയെന്ന് റാഫി പറയുന്നു. എന്നാൽ താൻ അതിന് ബാധ്യതപ്പെട്ടവനെന്നാണ് ഗുപ്ത പറയുന്നത്. ഏഴ് വർഷം മുമ്പ് മകളുടെ പ്രസവ സമയത്ത് ഭാര്യക്കുണ്ടായ പ്രശ്നങ്ങൾ ഗുപ്ത എടുത്തുദ്ദരിക്കുന്നു. ചികിത്സക്ക് പണമില്ലാതിരുന്ന തനിക്ക് താങ്ങും തണലുമായി നിന്നത് റാഫിയായിരുന്നു. അതിനുള്ള ചെറിയ ഉപഹാരമാണ് വൃക്കദാനമെന്നും ഗുപ്ത പറഞ്ഞുനിർത്തി.