
ശരീരത്തിന്‍റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപസ്. രോഗം കണ്ടെത്താന്‍ വൈകിയാല്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. ഈ രോഗത്തിന്‍റെ മറ്റൊരു പ്രത്യേകത, ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍ പതുക്കെയാണ് രോഗലക്ഷണം പ്രകടമാകുന്നത്. സ്ത്രീകളിലാണ് ഈ രോഗം അധികവും കണ്ടുവരുന്നതും.
ഈ രോഗത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. എങ്കിലും ലൂപസ് ബാധിക്കാൻ സാധ്യതയുള്ള ഇരുപതിലധികം ജീനുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഈ ജീനുകൾ ഉള്ള വ്യക്തികൾ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ അധികമായി ഏൽക്കുന്നതു മൂലവും, മാനസിക സമ്മർദം മൂലവും ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ഈ രോഗത്തിന് അടിമപ്പെടുന്നു. ഏതു പ്രായക്കാരെയും രോഗം ബാധിക്കാമെങ്കിലും 15നും 35നും മധ്യേയുള്ള സ്ത്രീകളിലാണ് ഇതു കൂടുതലും കണ്ടുവരുന്നത്.
ഒരേ ഒരു പരിശോധന കൊണ്ടു രോഗം നിർണയിക്കാൻ പര്യാപ്തമായ ഒരു സംവിധാനവും നിലവിലില്ല. രോഗിയെ നേരിൽ കണ്ടു പരിശോധിക്കുന്നതിനോടൊപ്പം രക്ത-മൂത്ര പരിശോധനയിലൂടെയും രോഗലക്ഷണങ്ങൾ വിശദമായി വിശകലനം ചെയ്തും രോഗനിർണയം സാധ്യമാക്കാം. ഈ രോഗികളിൽ ഇഎസ്ആർ കൂടുതലായിരിക്കും. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ എത്രമാത്രം വ്യാപിച്ചു എന്നു കണ്ടെത്താൻ സ്കിൻ ബയോപ്സി, കിഡ്നി ബയോപ്സി മുതലായ പരിശോധനകൾ ആവശ്യമാണ്.
ലക്ഷണങ്ങള്‍ ...
വിട്ടുമാറാത്ത പനി
വായിലുണ്ടാകുന്ന വേദനയില്ലാത്ത വൃണങ്ങൾ
സൂര്യപ്രകാശം ഏറ്റാൽ ശരീരം ചുവന്നു തടിക്കുന്ന അവസ്ഥ
തലയോട് കാണുന്ന വിധത്തിലുള്ള അമിതമായ മുടികൊഴിച്ചിൽ
അമിത ക്ഷീണവും വിളർച്ചയും
പേശിവേദനയും സന്ധിവേദനയും
കഠിനമായ തലവേദന
വിട്ടുമാറാത്ത ചുമ, പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടൽ.
കണ്ണിന്റെ കാഴ്ച മങ്ങൽ