
നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്‌ടര്‍മാര്‍ ഞെട്ടി. കുഞ്ഞിന്റെ വയറിനുള്ളില്‍ ഒരു കുട്ടി. മുംബൈയിലെ താനെയിലാണ് സംഭവം. കഴിഞ്ഞദിവസം താനെയിലെ ആശുപത്രിയില്‍ പ്രസവിച്ച പത്തൊമ്പതുകാരിയുടെ കുട്ടിയുടെ വയറിനുള്ളിലാണ് അത്യപൂര്‍വ്വപ്രതിഭാസമെന്നോണം വളര്‍ച്ചയെത്താത്ത കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. യുവതി പ്രസവിച്ച കുട്ടിയുടെ ഇരട്ടയായ സഹോദരനാണ് അതിന്‍റെ വയറ്റില്‍ കാണപ്പെട്ടത്. പാതിവളര്‍ച്ചയെത്തിയ ഈ കുട്ടിയുടെ തലച്ചോര്‍ പൂര്‍ണവളര്‍ച്ച എത്തിയിരുന്നു. ഉടന്‍തന്നെ അടിയന്തരശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി വയറിനുള്ളിലുണ്ടായിരുന്ന കുട്ടിയെ പുറത്തെടുത്തു. മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്‌ത്രക്രിയയ്‌ക്കൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. ഏഴു സെന്റു മീറ്ററോളം നീളമാണ് വയറിനുള്ളില്‍ കാണപ്പെട്ട കുട്ടിക്ക് ഉണ്ടായിരുന്നത്. ഈ കുട്ടിക്ക് 150 ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. ഇതുവരെ ലോകത്ത് 200ഓളം കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ റെക്കോര്‍ഡ് പ്രകാരം ആദ്യത്തെ സംഭവമാണിത്. മോണോസൈഗോട്ടിക് ട്വിന്‍ പ്രഗ്നന്‍സി എന്നാണ് ഇത്തരം ഗര്‍ഭം വൈദ്യശാസ്‌ത്രത്തില്‍ അറിയപ്പെടുന്നത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വിദഗ്ദ്ധ ചികില്‍സകള്‍ക്കായി കുട്ടിയെയും അമ്മയെയും താനെയിലെ ടൈറ്റാന്‍ ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam