ഈ മഴക്കാലത്ത് പനി കഴിഞ്ഞാൽ കൂടുതലായി പിടിപ്പെടുന്നത് വയറിളക്കമാണ്. മഴക്കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാൽ വയറിളക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്ത് കുട്ടികളിലാണ് വയറിളക്കം കൂടുതലായി പിടിപ്പെടുന്നത്. മലിനജലം, മലിനമായ ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. വ്യക്തിശുചിത്വമില്ലായ്മയും രോഗം പകരാൻ കാരണമാകാം.
പനിയുണ്ടാവുക, മലത്തിൽ രക്തം, പഴുപ്പ് എന്നിവ കലർന്നിരിക്കുക, കഞ്ഞിവെള്ളം പോലെ മലം പോകുക എന്നിവ കണ്ടാൽ ശ്രദ്ധിക്കണം. നിർജലീകരണത്തിന്റെ ലക്ഷണങ്ങളുണ്ടോ എന്നും നോക്കണം. കുട്ടികൾക്കാണെങ്കിൽ അമിതമായ ദാഹം, വിമ്മിഷ്ടം കാണിക്കുക, കരഞ്ഞുകൊണ്ടിരിക്കുക എന്നീ ലക്ഷണങ്ങൾ നിർജലീകരണമുണ്ടെന്നതിന്റെ സൂചനയാണ്. അതേസമയം ഹൃദയമിടിപ്പും ബി.പി.യും സാധാരണനിലയിലായിരിക്കും.
വയറിളക്ക സമയത്ത് ഒ.ആർ.എസ്. ലായനി കഴിച്ചാൽ ശരീരത്തിന് ആവശ്യമായ ജലവും ധാതുക്കളും ലഭിക്കും.ഇതുകൊണ്ട് ഭേദമായില്ലെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്. കുഞ്ഞ് മയങ്ങിക്കിടക്കുക, ബി.പി.കുറയുക, പതപ്പ് താണിരിക്കുക, കണ്ണ് കുഴിയുക, മൂത്രത്തിന്റെ അളവ് വളരെ കുറയുക എന്നീ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു.
ഷിഗല്ല വയറിളക്കം പിടിപെട്ട് കോഴിക്കോട് ജില്ലയിൽ രണ്ടുപേർ മരിച്ചിരുന്നു. പനി, മയക്കം, മലത്തോടൊപ്പം രക്തവും കഫവും പോവുക മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കഠിനമായ തലവേദന, ഛർദി, കഴുത്ത് അനക്കാൻ പറ്റാത്ത അവസ്ഥ, അബോധാവസ്ഥ എന്നിവയാണ് ഷിഗല്ല വയറിളക്കത്തിന്റെ ലക്ഷണങ്ങളാണ്. വയറിളക്കം ഭേദമാക്കാനുള്ള ഒ.ആർ.എസ്. ലായനിയും മറ്റ് മരുന്നുകളും എല്ലാ സർക്കാർ ആശുപത്രികളിലും ലഭിക്കും.
വയറിളക്കം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
2. കുടിവെള്ളത്തിൽ മലിനജലം കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക. (കുടിവെള്ളത്തിൽ ഓടയിൽനിന്നോ സെപ്റ്റിക് ടാങ്കിൽനിന്നോ മലിനജലം കലരാൻ സാധ്യതയുണ്ട്.)
3. കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ശ്രദ്ധിക്കണം. അണുനശീകരണ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ക്ലോറിൻ ആവശ്യമായ അനുപാതത്തിൽ ജലത്തിലുണ്ടെന്ന് ഉറപ്പുവരുത്തണം.
4. തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നത് (കുട്ടികളുൾപ്പെടെ) ഒഴിവാക്കണം.