
പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിവരികയാണ്. ഇനിയും രോഗഭീഷണി ഒടുങ്ങിയിട്ടില്ലെന്നാണ് പുതിയ കണക്കുകളും സൂചിപ്പിക്കുന്നത്. 1,911 കേസുകളുമായി രാജസ്ഥാനാണ് മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ 75 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തൊട്ടുപിന്നാലെ 600 കേസുകളുമായി ഗുജറാത്തുണ്ട്. ഇവിടെ പന്നിപ്പനി ബാധയെത്തുടര്‍ന്ന് മരിച്ചത് 24 പേരാണ്. ദില്ലി, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. കേരളത്തില്‍ നിലവില്‍ ഈ വിഷയം വലിയ ആരോഗ്യപ്രശ്‌നമായി ഉയര്‍ന്നിട്ടില്ല. എങ്കിലും യാത്രകളില്‍ ഉള്‍പ്പെടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതുതന്നെ.
കരുതേണ്ട കാര്യങ്ങള്‍...
1. യാത്രയിലാകുമ്പോള്‍ മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മൂടിക്കെട്ടാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം വായും മൂക്കും അടച്ചുതന്നെ വയ്ക്കാം.
2. ജലദോഷവും ചുമയും പിടിപെട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും കുറവില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ ചെയ്യുക.
3. പുറത്തുപോയിവന്നാല്‍ ഉടന്‍ തന്നെ കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
4. പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളാണെങ്കില്‍ ഇവിടെ ധാരാളം പേര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ഒഴിവാക്കുക.
5. ധാരാളം വെള്ളം കുടിക്കുക. ഒപ്പം ജ്യൂസുകളും.
6. വിറ്റാമിന്‍- സി അടങ്ങിയ ഭക്ഷണം ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
7. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുക.
8. ശരീരം, മറ്റ് അണുബാധകളോ അലര്‍ജികളോ ഒക്കെ മൂലം അനാരോഗ്യകരമായ അവസ്ഥയിലൊന്നുമല്ലെന്ന് ഇടയ്ക്കിടെ ഉറപ്പിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam