Latest Videos

രാജ്യത്തെ കൊവിഡ് കേസുകളില്‍ 80 ശതമാനം 12 സംസ്ഥാനങ്ങളില്‍ നിന്ന്; കേരളവും പട്ടികയില്‍

By Web TeamFirst Published May 8, 2021, 10:12 PM IST
Highlights

ഇപ്പോഴുള്ള ആകെ കൊവിഡ് കേസുകളില്‍ 80 ശതമാനം വരുന്നതും പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. മാസങ്ങളായി മഹാരാഷ്ട്ര ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രാജ്യം. ഓരോ ദിവസവും രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്ന സാഹചര്യമാണ് കാണാനാകുന്നത്. ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന നിലവിലെ അവസ്ഥയില്‍ ചില സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കൊവിഡ് കേസുകളുണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്. 

ഇപ്പോഴുള്ള ആകെ കൊവിഡ് കേസുകളില്‍ 80 ശതമാനം വരുന്നതും പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. മാസങ്ങളായി മഹാരാഷ്ട്ര ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 

മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണാടകയുമുണ്ട്. അതിന് പിന്നിലാണ് കേരളമെത്തി നില്‍ക്കുന്നത്. കേരളം കഴിഞ്ഞ് ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും യഥാക്രമം നാലും മൂന്നും സ്ഥാനത്തെത്തി നില്‍ക്കുന്നു. 

രാജസ്ഥാന് പിന്നാലെ ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തമിഴ് നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് കേസുകളില്‍ മുമ്പിലെത്തിയ മറ്റ് സംസ്ഥാനങ്ങള്‍. 

Also Read:- ഒരാഴ്ചയായി പുതിയ ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 180 ജില്ലകളുണ്ടെന്ന് കേന്ദ്രം...

മഹാരാഷ്ട്രയില്‍ മാത്രം ആകെ 6.57 ലക്ഷം രോഗികള്‍ നിലവില്‍ ഉണ്ട്. കര്‍ണാടകയില്‍ 5,36,661ഉം കേരളത്തില്‍ 4,02,997ഉം ഉത്തര്‍ പ്രദേശില്‍ 2,54,118ഉം രാജസ്ഥാനില്‍ 1,99,147ഉം രോഗികളാണ് ചികിത്സയിലുള്ളത്. പോയ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളില്‍ 70 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണുള്ളത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!