Vaishali Takkar : നടിയുടെ ആത്മഹത്യ; വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തകനും സുഹൃത്തുമായ നടൻ

By Web TeamFirst Published Oct 16, 2022, 10:00 PM IST
Highlights

നടൻ സുശാന്ത് സിംഗ് രജ്പുതുമായും നല്ല ബന്ധമായിരുന്നു വൈശാലിക്കുണ്ടായിരുന്നത്. സുശാന്തിന്‍റെ മരണം തന്നെ ഏറെ ബാധിച്ചതായും അതൊരു കൊലപാതകമാണെന്ന് താൻ സംശയിച്ചിരുന്നതായും മുമ്പ് വൈശാലി പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നുണ്ട്. 

ഹിന്ദി ടെലിവിഷൻ താരം വൈശാലി ടക്കറിന്‍റെ ആത്മഹത്യ സംബന്ധിച്ച് വെളിപ്പെടുത്തലുമായി താരത്തിന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ നടൻ. ഇന്ന് രാവിലെയാണ് മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള വസതിയില്‍ വൈശാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുകയായിരുന്നുവെന്നും ഇതിനിടെ മുൻ കാമുകൻ ശല്യപ്പെടുത്തിയിരുന്നുവെന്നും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് വൈഖാലിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി ഇൻഡോര്‍ അസി. കമ്മീഷ്ണര്‍ അറിയിച്ചിരുന്നു. 

വൈശാലിയുടെ ആദ്യ ടിവി ഷോയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച നടൻ രോഹൻ മെഹ്റയാണ് വൈശാലിയെ കുറിച്ച് ചില വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വൈശാലിക്ക് ഉത്കണ്ഠ പോലുള്ള മാനസികപ്രയാസങ്ങളുണ്ടായിരുന്നുവെന്നും ഏറെ നാളായി മരുന്ന് കഴിച്ചിരുന്നുവെന്നുമാണ് രോഹൻ മെഹ്റ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫോണില്‍ സംസാരിച്ചപ്പോള്‍ പോലും വൈശാലി സന്തോഷവതിയാണെന്നായിരുന്നു തോന്നിയിരുന്നതെന്നും വിവാഹമുറപ്പിച്ച സമയമായതിനാല്‍ മറ്റ് പ്രശ്നങ്ങളെല്ലാം അവസാനിച്ചതായാണ് താൻ മനസിലാക്കിയതെന്നും രോഹൻ പറയുന്നു. 

'എനിക്ക് വൈശാലി ഒരു സഹപ്രവര്‍ത്തക മാത്രമായിരുന്നില്ല. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു.ഞങ്ങള്‍ ഒരുപാട് സമയം സംസാരിക്കുമായിരുന്നു. ഇക്കഴിഞ്ഞ ഒരു വര്‍ഷം ആത്മീയ കാര്യങ്ങളോടായിരുന്നു വൈശാലി ഏറെ താല്‍പര്യം കാണിച്ചിരുന്നത്. അത്തരം കാര്യങ്ങള്‍ ധാരാണമായി സംസാരിക്കുമായിരുന്നു. ആംഗ്സൈറ്റി പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ വൈശാലി ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. എന്നാലിങ്ങനെയൊരു കാര്യത്തിലേക്ക് കടക്കാനും മാത്രം ഗൗരവതരമായ പ്രയാസങ്ങളിലായിരുന്നു അവസാനദിവസങ്ങളിലെന്ന് യാതൊരു സൂചനയും നല്‍കിയിരുന്നില്ല...'- രോഹൻ പറയുന്നു.

നടൻ സുശാന്ത് സിംഗ് രജ്പുതുമായും നല്ല ബന്ധമായിരുന്നു വൈശാലിക്കുണ്ടായിരുന്നത്. സുശാന്തിന്‍റെ മരണം തന്നെ ഏറെ ബാധിച്ചതായും അതൊരു കൊലപാതകമാണെന്ന് താൻ സംശയിച്ചിരുന്നതായും മുമ്പ് വൈശാലി പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നുണ്ട്.  സുശാന്തും മരണത്തിന് മുമ്പ് മാസങ്ങളോളം മാനസിപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. വിഷാദത്തെ തുടര്‍ന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന് വരെ അന്ന് വാദമുയര്‍ന്നിരുന്നു. 

വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിലേക്ക് കടക്കുകയായിരുന്നു വൈശാലി. എന്നാലീ വിവാഹത്തില്‍ നിന്ന് താരം ദിവസങ്ങള്‍ക്ക് മുമ്പ് പിന്മാറിയിരുന്നുവെന്നും വാര്‍ത്തയുണ്ട്. 

മാനസികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് മുന്നോട്ടുപോകുന്നതിനായി വൈശാലി ഏറെ ശ്രമിച്ചിരുന്നുവെന്നും ഇതെല്ലാം അവര്‍ക്ക് ഗുണകരമാകുന്നുണ്ടെന്നുമാണ് താൻ അടക്കമുള്ള സുഹൃത്തുക്കള്‍ വിശ്വസിച്ചിരുന്നതെന്നും രോഹൻ പറയുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും അവസാനമായി അയച്ച മെസേജുകളെല്ലാം തന്നെ തമാശ നിറഞ്ഞതും മീമുകളും മറ്റുമായിരുന്നുവെന്നും രോഹൻ പറയുന്നു. 

ഇൻസ്റ്റഗ്രാമില്‍ അവസാനമായി വൈശാലി പങ്കുവച്ച വീഡിയോകളും ഇത്തരത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. തമാശയാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഇതിലെല്ലാം വൈശാലി തന്‍റെ മരണത്തിന്‍റെ സൂചനകള്‍ ഒളിപ്പിച്ചുവച്ചിരുന്നതായി സംശയിക്കാമെന്നാണ് ഒരു വിഭാഗം പേര്‍ വിലയിരുത്തുന്നത്. 

 

 

ദിവസങ്ങള്‍ക്ക് മുമ്പ് മുറിയിലെ ഫാൻ കറങ്ങുന്നതിന്‍റെ വീഡിയോ എടുത്ത് രസകരമായ അടിക്കുറിപ്പോടെ വൈശാലി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കാമുകനോ കാമുകിയോ ഇല്ലാത്തവര്‍ എന്താണ് ചെയ്യുകയെന്നും അവരിങ്ങനെ ഫാൻ കറക്കിക്കൊണ്ടിരിക്കുമെന്നുമായിരുന്നു അടിക്കുറിപ്പ്. ഇതേ ഫാനില്‍ തൂങ്ങിയാണ് വൈശാലി ജീവിതമവസാനിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.

 

മറ്റൊരു വീഡിയോയില്‍ നിന്‍റെ പ്രണയത്തിന് വേണ്ടി ഞാൻ മരിക്കുമെന്നര്‍ത്ഥം വരുന്ന ഗാനം പാടിയഭിനയിക്കുന്നുമുണ്ട് വൈശാലി. ഇവയെല്ലാം വൈശാലിയുടെ മരണത്തിലേക്കുള്ള യാത്രയുടെ സൂചനകളായാണ് ഒരു വിഭാഗം പേര്‍ കരുതുന്നത്. 

എന്തായാലും ദുരൂഹമായ പലതും ബാക്കിവച്ചാണ് മുപ്പതുകാരിയായ വൈശാലിയുടെ മടക്കം. ഇൻഡോറില്‍ അച്ഛനും സഹോദരനുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇവരും വൈശാലിയുടെ മരണത്തിന്‍റെ ആഘാതത്തിലാണ്. ഇങ്ങനെയൊരു ചിന്തയിലേക്ക് വൈശാലിയെത്താൻ കാരണമെന്തെന്ന് വ്യക്തമല്ലെന്നാണ് കുടുംബവും അറിയിക്കുന്നത്. 

Also Read:- സുശാന്തിന്റെ മാനസിക പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ഡോക്ടര്‍മാര്‍; എതിര്‍പ്പുമായി കുടുംബം

click me!