Costly Diamond : ഭാഗ്യം കടാക്ഷിച്ചു; കര്‍ഷകന് ഖനിയില്‍ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ ഡയമണ്ട്

By Web TeamFirst Published May 4, 2022, 11:10 PM IST
Highlights

പലപ്പോഴും സാധാരണക്കാരായ കര്‍ഷകര്‍ പാട്ടത്തിനെടുക്കുന്ന തുണ്ട് ഖനികളില്‍ നിന്നാണ് ഇത്തരത്തില്‍ വിലകൂടിയ വജ്രങ്ങള്‍ ലഭിക്കാറ്. ഇങ്ങനെയുള്ള വജ്രം ഒന്ന് ലഭിച്ചാല്‍ തന്നെ ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കും

മദ്ധ്യപ്രദേശിലെ പന്ന ഖനിയെ കുറിച്ച് ( Panna Mine ) നിങ്ങളില്‍ പലരും കേട്ടിരിക്കും. വില കൂടിയ വജ്രങ്ങള്‍ ( Costly Diamonds ) പതിവായി ലഭിക്കുന്ന മേഖലയാണിത്. രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും തന്നെ പ്രശസ്തിയാര്‍ജ്ജിച്ച ഖനിയാണിത്. ഇവിടെ നിന്ന് ഇടയ്ക്കിടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കൂടിയ വജ്രങ്ങള്‍ വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. 

പലപ്പോഴും സാധാരണക്കാരായ കര്‍ഷകര്‍ പാട്ടത്തിനെടുക്കുന്ന തുണ്ട് ഖനികളില്‍ നിന്നാണ് ഇത്തരത്തില്‍ വിലകൂടിയ വജ്രങ്ങള്‍ ലഭിക്കാറ്. ഇങ്ങനെയുള്ള വജ്രം ഒന്ന് ലഭിച്ചാല്‍ തന്നെ ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കും. അത്തരത്തിലൊരു വജ്രം ലഭിച്ചതോടെ സന്തോഷത്തിലാണ് മദ്ധ്യപ്രദേശില്‍ നിന്ന് തന്നെയുള്ള കര്‍ഷകനായ പ്രതാപ് സിംഗ് യാദവ്. 

ദീര്‍ഘകാലമൊന്നും കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിച്ചയാളല്ല പ്രതാപ് സിംഗ് യാദവ്. ഏതാനും മാസങ്ങളായി പന്ന ഖനിയില്‍ പാട്ടത്തിനെടുത്ത ഖനിയില്‍ ജോലിയിലായിരുന്നു പ്രതാപ് സിംഗ്. ഇതിന് പുറമെ കൂലിവേലയും ചെയ്യുന്നുണ്ട് ഇദ്ദേഹം. 

ഇതിനിടെയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയമണ്ട് ഖനനത്തിലൂടെ ലഭിച്ചിരിക്കുന്നത്. 11.88 കാരറ്റുള്ള ഡയമണ്ടാണ് പ്രതാപ് സിംഗിന് ലഭിച്ചത്. ഉടനെ തന്നെ ഇദ്ദേഹം ഇക്കാര്യം സര്‍ക്കാര്‍ പ്രതിനിധികളെ വിവരമറിയിച്ചു. അവര്‍ എത്തി പരിശോധിച്ച ശേഷം വജ്രം ലേലത്തിന് വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് എത്ര വില കിട്ടുമെന്ന് ഇവര്‍ അറിയിച്ചില്ലെങ്കിലും ഏകദേശം 50 ലക്ഷത്തിന് മുകളില്‍ വില വരുമെന്നാണ് വിവരം. 

ഡയമണ്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് താന്‍ ഏറെ സന്തോഷവാനാണെന്നും ഇതിന് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പ്രതാപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

'ഞാന്‍ സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നൊരാളാണ്. സ്വന്തമായി എനിക്ക് വളരെ കുറച്ച് കൃഷിയിടം മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് ഞാന്‍ കൂലിവേലയും ഒപ്പം തന്നെ ചെയ്യുന്നത്. ഈ ഖനിയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി കഠിനമായി ജോലി ചെയ്യുന്നുണ്ട് ഞാന്‍. ഇതിനിടെയാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. ഇപ്പോള്‍ വജ്രം ഡയമണ്ട് ഓഫീസില്‍ ഏല്‍പിച്ചിരിക്കുകയാണ്...'- പ്രതാപ് സിംഗ് പറയുന്നു. 

ലേലത്തില്‍ വിറ്റുപോകുന്ന വജ്രത്തിന്റെ വിലയുടെ വലിയൊരു ശതമാനവും കര്‍ഷകര്‍ക്ക് തന്നെയാണ് ലഭിക്കുക. ഇതിന്റെ സര്‍ക്കാര്‍ റോയല്‍റ്റിയും ടാക്‌സും മാത്രമാണ് ഇവര്‍ക്ക് നഷ്ടമാവുക. എല്ലാം കഴിഞ്ഞ് കിട്ടുന്ന പണമുപയോഗിച്ച് ചെറിയൊരു ബിസിനസ് തുടങ്ങാനാണ് പ്രതാപ് സിംഗിന്റെ തീരുമാനം. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം മാറ്റിവയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു.

Also Read:- പാട്ടത്തിനെടുത്ത ഖനിയില്‍ നിന്ന് വജ്രം; വില എത്രയെന്ന് അറിയാമോ?

 

തിമിംഗിലം ഛര്‍ദ്ദിച്ചു വെച്ചതിന് 'പൊന്നുംവില' വരാന്‍ കാരണമെന്താണ്?; കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 30 കോടിയോളം രൂപ വിലവരുന്ന ആംബര്‍ഗ്രിസ് അഥവാ തിമിംഗില ഛര്‍ദ്ദിയുമായി മൂന്നു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യുകയുണ്ടായി. കേരളത്തിലെ കരിഞ്ചന്തയില്‍ ആംബര്‍ഗ്രിസിന്റെ വില്പന നടത്താന്‍ ശ്രമം നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ആവശ്യക്കാര്‍ എന്ന നിലയില്‍ കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ടുകൊണ്ടാണ് വനം വകുപ്പ് കള്ളക്കടത്തുകാര്‍ സമീപിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് ഇതിനു മുമ്പും സമാനമായ അറസ്റ്റുകള്‍ നടന്നിട്ടുണ്ട് എങ്കിലും, ഇതാദ്യമായിട്ടാണ് ഈ ഒരു കള്ളക്കടത്തു വസ്തുവുമായി ആരെങ്കിലും കേരളത്തിനുള്ളില്‍ വെച്ച് പിടിക്കപ്പെടുന്നത്... Read More...

click me!