അന്ധനായ വൃദ്ധനെ റോഡ് കടത്തുന്ന വീഡിയോ വൈറലായി; ഇന്ത്യക്കാരന് സിംഗപ്പൂരില്‍ അംഗീകാരം

By Web TeamFirst Published May 8, 2021, 10:39 PM IST
Highlights

തമിഴ് നാട്ടിലെ ശിവഗംഗ സ്വദേശിയായ ഗുണശേഖരന്‍ ണികണ്ഠന്‍ എന്ന ഇരുപത്തിയാറുകാരന്‍ സിംഗപ്പൂരില്‍ ലാന്‍ഡ് സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് ഒരു റെസിഡന്‍ഷ്യല്‍ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് അന്ധനായ വൃദ്ധന്‍ റോഡ് മുറിച്ചുകടക്കുന്നതിനായി കാത്തുനില്‍ക്കുന്നത് കണ്ടത്

ശാരീരിക പരിമിതികള്‍ നേരിടുന്നവരെ സഹായിക്കുകയെന്നത് യഥാര്‍ത്ഥത്തില്‍ ഓരോരുത്തരുടെയും കടമയാണ്. എന്നാല്‍ മത്സരാധിഷ്ഠിതമായ ജീവിതത്തില്‍ പലപ്പോഴും ഇത്തരം നന്മകള്‍ക്കായി മാറ്റിവയ്ക്കാന്‍ മിക്കവര്‍ക്കും സമയമുണ്ടാകാറില്ല എന്നതാണ് സത്യം. എങ്കിലും ഈ കടമകളെ കുറിച്ചെല്ലാം ഓര്‍മ്മിപ്പിക്കാനും, മാതൃകയാകാനും ചിലര്‍ മാത്രം പരിശ്രമിക്കാറുമുണ്ട്. 

അത്തരത്തില്‍ നമുക്ക് മുമ്പില്‍ മാതൃകയായ യുവാവിനെ തേടി ഇപ്പോള്‍ ഒരു അംഗീകാരം കൂടിയെത്തിയിരിക്കുകയാണ്. വിദേശരാജ്യത്ത് വച്ച് ഒരു ഇന്ത്യക്കാരനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത് എന്നത് ഇരട്ടി സന്തോഷം നല്‍കുന്നതാണ്. 

തമിഴ് നാട്ടിലെ ശിവഗംഗ സ്വദേശിയായ ഗുണശേഖരന്‍ ണികണ്ഠന്‍ എന്ന ഇരുപത്തിയാറുകാരന്‍ സിംഗപ്പൂരില്‍ ലാന്‍ഡ് സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് ഒരു റെസിഡന്‍ഷ്യല്‍ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് അന്ധനായ വൃദ്ധന്‍ റോഡ് മുറിച്ചുകടക്കുന്നതിനായി കാത്തുനില്‍ക്കുന്നത് കണ്ടത്. 

ഏറെ നേരമായി ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വൃദ്ധന്‍. തുടര്‍ന്ന് ഗുണശേഖരന്‍ അദ്ദേഹത്തെ കൈ പിടിച്ച് റോഡ് കടത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാലിക്കാര്യം ഗുണശേഖരന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് വൈറലായ വീഡിയോ സുഹൃത്തുക്കളാണ് ഗുണശേഖരന് അയച്ചുകൊടുത്തത്. 

 

 

ഈ വീഡിയോയുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂര്‍ മന്ത്രാലയമാണ് സമ്മാനവുമായി ഗുണശേഖരനെ തേടിയെത്തിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ പ്രതിനിധി ഗുണശേഖരന് ഉപഹാരം സമര്‍പ്പിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ കയ്യടി നേടുകയാണ്. ഏറെ സന്തോഷമുണ്ടെന്നാണ് ഗുണശേഖരന്റെ പ്രതികരണം. 

Also Read:- 'നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി'; അസ്‍ല ഇനി ഡോ. ഫാത്തിമ അസ്‍ല...

'വീഡിയോ കണ്ട ശേഷം നാട്ടില്‍ നിന്ന് അമ്മ വിളിച്ചിരുന്നു. ഞാന്‍ മകനായതില്‍ അമ്മ ഒരുപാട് അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. അതാണ് എനിക്കേറ്റവും സന്തോഷമായത്. ഞാന്‍ അദ്ദേഹത്തെ സഹായിക്കുക മാത്രമാണ് ചെയ്തത്. അത് ഈ രീതിയില്‍ അംഗീകാരങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ല...'- അംഗീകാരത്തിന് ശേഷം ഗുണശേഖരന്റെ പ്രതികരണം ഇത്തരത്തിലായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!