കുട്ടികളെ കൊണ്ടുവരുന്നവർ 'എക്സ്ട്രാ' പണം നൽകണം; റെസ്റ്റോറന്‍റിന്‍റെ നിയമത്തിന് വിമർശനം

By Web TeamFirst Published Sep 19, 2022, 12:02 PM IST
Highlights

ചില റെസ്റ്റോറന്‍റുകളിലെ വില സാധാരണ കുടുംബങ്ങൾക്ക് ഒട്ടും താങ്ങാൻ സാധിക്കാറില്ല എന്നതാണ് സത്യം. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിൽ വില ഈടാക്കുന്നൊരു റെസ്റ്റോറന്‍റാണ് ചർച്ചകളിൽ നിറയുന്നത്.

മിക്ക കുടുംബങ്ങളും ആഴ്ചയിലൊരിക്കലെങ്കിലും ഇന്ന് പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഫാമിലി റെസ്റ്റോറന്‍റുകളാകട്ടെ, അവരവരുടെ സ്റ്റാൻഡേർഡ് അനുസരിച്ച വിലയാണ് ഈടാക്കാറ്. അടുത്തടുത്തായുള്ള റെസ്റ്റോറന്‍റുകളിൽ തന്നെ ഒരേ വിഭവങ്ങൾക്ക് വിലവ്യത്യാസം വരുന്നതും ഇതുകൊണ്ടാണ്. 

എങ്കിലും ചില റെസ്റ്റോറന്‍റുകളിലെ വില സാധാരണ കുടുംബങ്ങൾക്ക് ഒട്ടും താങ്ങാൻ സാധിക്കാറില്ല എന്നതാണ് സത്യം. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിൽ വില ഈടാക്കുന്നൊരു റെസ്റ്റോറന്‍റാണ് ചർച്ചകളിൽ നിറയുന്നത്. കുട്ടികളെയും കൊണ്ടുവരുന്നവർ അധിക പണം നൽകണമെന്ന വിചിത്രമായ നിയമമാണ് ഇവർക്കെതിരെ പ്രതിഷേധം സൃഷ്ടിക്കുന്നത്. 

സംഭവം യുകെയിലാണ്. യുകെയിലെ ഒരു ചൈനീസ് റെസ്റ്റോറന്‍റ് ആണ് അസാധാരണ നിയമം കൊണ്ടുവന്നിരിക്കുന്നത്. കുട്ടികളെ കൊണ്ടുവരുന്നവർ 270 രൂപ 'എക്സ്ട്രാ' നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ടേക്ക് എവേ, ഡെലിവെറി സർവീസുകൾ മാത്രമുണ്ടായിരുന്ന റെസ്റ്റോറന്‍റിൽ അടുത്തിടെയാണ് ഡൈനിംഗ് തുടങ്ങിയത്. ഡ്യൂക്ക് സ്ട്രീറ്റിലെ കട ഏഷ്യൻ ഭക്ഷണങ്ങൾക്ക് പേര് കേട്ടതാണ്. അതുകൊണ്ട് തന്നെ നിരവധി കുടുംബങ്ങൾ, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ളവർ ഇവിടെയെത്തും. 

എന്നാൽ ഇപ്പോൾ കുട്ടികളുടെ പേരിൽ ഈടാക്കുന്ന അധിക തുക വലിയ ചർച്ചയായതോടെ പലരും ഇനി ഊ റെസ്റ്റോറന്‍റിലേക്ക് പോകുന്നില്ലെന്നാണ് അറിയിക്കുന്നത്. സോഷ്യൽ മീഡിയയിലും ഇത് വലിയ ക്യാംപയിനായതോടെ വിശദീകരണവുമായി റെസ്റ്റോറന്‍റ് അധികൃതരും രംഗത്തെത്തിയിരിക്കുകയാണ്. 

മുതിർന്നവർക്ക് ഇരിക്കാവുന്ന സീറ്റാണ് കുട്ടികൾക്ക് വേണ്ടി ഒഴിച്ചിടുന്നത്, ഈ സീറ്റിനും ഇതിന് പുറമെ കുട്ടികൾ ഉണ്ടാക്കുന്ന വൃത്തികേട് അധികജോലിയാണ്, ഇതിന്‍റെ ക്ലീനിംഗിനും ആണ് അധിക പണം എന്നാണ് റെസ്റ്റോറന്‍റുകാർ അറിയിക്കുന്നത്. വിശദീകരണം നൽകിയെങ്കിലും തുടർന്നും നിയമം പിൻവലിച്ചില്ലെങ്കിൽ ഇവിടം സന്ദർശിക്കേണ്ടെന്നാണ് മിക്ക കുടുംബങ്ങളുടെയും തീരുമാനം. എന്തായാലും അസാധാരണമായ മാനദണ്ഡം കൊണ്ടുവന്ന് വാർത്തകളിൽ വലിയ രീതിയിൽ ഇടം നേടിയിരിക്കുകയാണ് റെസ്റ്റോറന്‍റ്.

ചിത്രത്തിന് കടപ്പാട്

Also Read:- ഭീമൻ കോണ്ടം മുതൽ നീളൻ മീശ വരെ; വിചിത്രമായ റെക്കോർഡുകൾ

click me!