
സിനിമ കണ്ട് കരയുന്ന എത്രയോ പേരുണ്ട്. ഈക്കൂട്ടർ പൊതുവേ ദുര്‍ബലരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ആ കാഴ്ച്ചപ്പാടിനെ പൂർണമായി തള്ളി പുതിയ പഠനം. സിനിമയിലെ തികച്ചും സാങ്കല്‍പ്പികമായ രംഗങ്ങള്‍ കണ്ട് കരയുന്നവര്‍ മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരും ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ശക്തരുമാണെന്ന് പഠനം.
ക്ലെര്‍മൗണ്ട് സര്‍വകലാശാലയിലെ ന്യൂറോ ഇക്കോണമിസ്റ്റ് പോള്‍ ജെ സാക്ക് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. മനുഷ്യവികാരങ്ങളെ നിയന്ത്രിക്കുന്ന ഓക്‌സിറ്റോസിന്‍ ഹോര്‍മോണാണ് വൈകാരികരംഗങ്ങളോടുള്ള പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത്. വികാരങ്ങള്‍ മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുന്നത് മാനസികമായി ശക്തിനേടാന്‍ സഹായിക്കുമെന്ന് സാക്ക് പറയുന്നു.
സിനിമകള്‍ കണ്ട് കരയുന്നവര്‍ അത്തരത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവരും തങ്ങളുടെ ചിന്തകളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നവരും ആയിരിക്കും എന്നാണ് പഠനത്തിൽ പറയുന്നത്. പെട്ടെന്ന് കരയുന്നവര്‍ മറ്റള്ളവരോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നവരും ജീവിതം കൂടുതല്‍ ആസ്വദിക്കുന്നവരും ആണെന്നും പോള്‍ ജെ സാക്ക് പറഞ്ഞു.