രണ്ടാഴ്ച ഒരു ക്യാംപസ് വിറപ്പിച്ചു; ഒടുവില്‍ 'വിരുതൻ' പിടിയില്‍

Published : Oct 16, 2022, 06:09 PM IST
രണ്ടാഴ്ച ഒരു ക്യാംപസ് വിറപ്പിച്ചു; ഒടുവില്‍ 'വിരുതൻ' പിടിയില്‍

Synopsis

സാധാരണഗതിയില്‍ തന്‍റെ ഏരിയ വിട്ട് മറ്റൊരിടത്തെത്തുന്ന കടുവ ഒരാഴ്ചയിലധികം അവിടെ തങ്ങുകയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ക്യാംപസിലെത്തിയ കടുവ രണ്ട് പശുക്കളെയും കൊന്ന ശേഷം വീണ്ടും അവിടെത്തന്നെ കൂടിയതാണ് ഏവരെയും ആശങ്കപ്പെടുത്തിയത്. ഇതിനിടെ വേറെയും കന്നുകാലികളെ ഇതാക്രമിക്കുകയും ചെയ്തു.

കാടിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ പലപ്പോഴും വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ട്. എത്ര മുന്നൊരുക്കങ്ങളോടെ കഴിഞ്ഞാലും ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ തീരാതലവേദനയാണിത്. കൃഷി നശിപ്പിക്കുക- വളര്‍ത്തുമൃഗങ്ങളെ കൊല്ലുക എന്ന് തുടങ്ങി മനുഷ്യര്‍ക്ക് വരെ ഭീഷണിയാകും വിധത്തില്‍ വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നിറങ്ങി പ്രശ്നമുണ്ടാക്കുന്ന ഇടങ്ങളുണ്ട്. 

അത്തരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ക്യാംപസില്‍ കടുവ കയറിക്കൂടിയ സംഭവം വാര്‍ത്തകളില്‍ വലിയ ഇടം നേടിയിരുന്നു. 650 ഏക്കര്‍ വരുന്ന ക്യാംപസ് വളപ്പിലെത്തിയ കടുവ ഇവിടെ നിന്ന് മടങ്ങാൻ കൂട്ടാക്കാതെ ഇവിടെത്തന്നെ കറങ്ങിനടക്കാൻ തുടങ്ങിയതോടെ ക്യാംപസിനകത്ത് തന്നെ ഹോസ്റ്റലിലും ക്വാര്‍ട്ടേഴ്സുകളിലുമായി കഴിയുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ഇവരുടെയെല്ലാം കുടുംബങ്ങളുമെല്ലാം ഒരുപോലെ ആശങ്കയിലായിരുന്നു.

സാധാരണഗതിയില്‍ തന്‍റെ ഏരിയ വിട്ട് മറ്റൊരിടത്തെത്തുന്ന കടുവ ഒരാഴ്ചയിലധികം അവിടെ തങ്ങുകയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ക്യാംപസിലെത്തിയ കടുവ രണ്ട് പശുക്കളെയും കൊന്ന ശേഷം വീണ്ടും അവിടെത്തന്നെ കൂടിയതാണ് ഏവരെയും ആശങ്കപ്പെടുത്തിയത്. ഇതിനിടെ വേറെയും കന്നുകാലികളെ ഇതാക്രമിക്കുകയും ചെയ്തു.

ഭോപ്പാലിലെ മൗലാനാ ആസാദ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സംഭവം. ഒക്ടോബര്‍ മൂന്നിനാണ് കടുവ ക്യാംപസിനകത്ത് കയറിക്കൂടിയതെന്ന് കരുതുന്നു. ക്യാംപസിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അവധിയായിരുന്നതിനാല്‍ കാര്യങ്ങള്‍ കുറെക്കൂടി സമാധാനപരമായി കൈകാര്യം ചെയ്യാൻ കോളേജ് അധികൃതര്‍ക്കും വനം വകുപ്പിനും സാധിച്ചു.

എന്നാല്‍ ക്യാംപസ് വിടാതെ കടുവ കൂടിയതോടെ സിസിടിവി ക്യാമറകളും സ്ഥാപിച്ച് വനം വകുപ്പ് ജീവനക്കാര്‍ 24 മണിക്കൂറും നിരീക്ഷണം തുടര്‍ന്നു. ക്യാംപസിനകത്ത് തന്നെ ഇതിനെ കുടുക്കാനുള്ള കൂടുകളും ഒരുക്കിവച്ചു. ഒടുവിലിപ്പോള്‍ രണ്ടാഴ്ചയ്ക്കിപ്പുറം കൂട്ടില്‍ കുടുങ്ങിയിരിക്കുകയാണ് കടുവ. 

ഇതിന് മുമ്പ് പലവട്ടം കൂടുകള്‍ക്ക് അടുത്ത് വരെ എത്തിയെങ്കിലും കൂട്ടില്‍ കയറാതെ രക്ഷപ്പെടുകയായിരുന്നു കടുവ. ഇനിയിതിനെ ഇതിന്‍റെ വാസസ്ഥലമായ കാട്ടിലേക്ക് തന്നെ തുറന്നുവിടാനാണ് തീരുമാനം.

Also Read:- മൊബൈല്‍ ക്യാമറയുമായി കടുവയ്ക്കരികിലേക്ക് ഓടിപ്പോകുന്ന ടൂറിസ്റ്റുകള്‍; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ