റോഡില്‍ നിന്ന് 45 ലക്ഷം രൂപ അടങ്ങിയ ബാഗ് കിട്ടി; തിരികെ നല്‍കി ട്രാഫിക് പൊലീസുകാരൻ

By Web TeamFirst Published Jul 24, 2022, 12:36 PM IST
Highlights

ട്രാഫിക് പൊലീസുകാരെന്നാല്‍ പലപ്പോഴും സമൂഹത്തില്‍ അത്രമാത്രം ആദരിക്കപ്പെടാത്ത വിഭാഗമാണ്. എന്നാല്‍ ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍ അളവറ്റതുമാണ്. വെയിലിലും ചൂടിലും പൊടിയിലും നിന്ന് ജനങ്ങളുടെ ജീവന് വേണ്ടി കാവല്‍ നില്‍ക്കുന്നവര്‍ കൂടിയാണ് ട്രാഫിക് പൊലീസുകാര്‍.
 

നമ്മുടെ സ്വന്തമല്ലാത്ത പണമോ മറ്റ് മൂല്യമുള്ള വസ്തുക്കളോ കളഞ്ഞുകിട്ടുമ്പോള്‍ അത് ഉടമയെയോ ബന്ധപ്പെട്ട അധികൃതരെയോ തിരിച്ചേല്‍പിക്കാൻ ശ്രമിക്കുകയെന്നത് വ്യക്തിത്വത്തെ തന്നെ ഉയര്‍ത്തുന്ന മാതൃകാപരമായ പ്രവര്‍ത്തിയാണ്. ഇത്തരത്തില്‍ വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ ലക്ഷങ്ങളടങ്ങിയ ബാഗ് പൊലീസിനെ ( Money Bag ) ഏല്‍പിച്ച് തന്‍റെ ജോലിയുടെ കൂടി മഹത്വം ഉയര്‍ത്തിയിരിക്കുകയാണ് ഒരു സാധാരണ ട്രാഫിക് പൊലീസുകാരൻ ( Traffic Policeman ). 

ട്രാഫിക് പൊലീസുകാരെന്നാല്‍ പലപ്പോഴും സമൂഹത്തില്‍ അത്രമാത്രം ആദരിക്കപ്പെടാത്ത വിഭാഗമാണ്. എന്നാല്‍ ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍ അളവറ്റതുമാണ്. വെയിലിലും ചൂടിലും പൊടിയിലും നിന്ന് ജനങ്ങളുടെ ജീവന് വേണ്ടി കാവല്‍ നില്‍ക്കുന്നവര്‍ കൂടിയാണ് ട്രാഫിക് പൊലീസുകാര്‍.

ഒരുപക്ഷേ അടിസ്ഥാനവിഭാഗത്തില്‍ പെടുന്ന മനുഷ്യരെ നിത്യവും കണ്ടും ഇടപെട്ടും പോകുന്നത് കൊണ്ടായിരിക്കാം, ട്രാഫിക് പൊലീസുകാരുടെ മനുഷ്യത്വവുമായി ബന്ധപ്പെട്ട് ധാരാളം വാര്‍ത്തകള്‍ വരാറുണ്ട്. വീടില്ലാതെ തെരുവില്‍ കഴിയുന്ന കുഞ്ഞിനെ പഠിപ്പിക്കുന്ന, കൈക്കുഞ്ഞിനെയും കൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്ന, സിഗ്നലില്‍ കിട്ടുന്ന ഇടവേളയില്‍ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിന്ന് ചരല്‍ മാറ്റി വാഹനയാത്രക്കാരുടെ ജീവൻ രക്ഷിക്കുന്ന ട്രാഫിക് പൊലീസുകാരുടെയെല്ലാം കഥകള്‍ ഈ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ അംഗീകാരം ലഭിച്ചവയായിരുന്നു. 

ഇവയുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു സംഭവമാണ് ഇന്ന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ (ശനിയാഴ്ച ) രാവിലെയാണ് റായ്പൂരില്‍ റോഡരികില്‍ നിന്നായി ട്രാഫിക് പൊലീസുകാരനായ ( Traffic Policeman ) നിലാംബര്‍ സിന്‍ഹയ്ക്ക് ഒരു ബാഗ് ( Money Bag ) കളഞ്ഞുകിട്ടുന്നത്. 

ബാഗ് തുറന്നുനോക്കിയപ്പോള്‍ അതില്‍ മുഴുവൻ നോട്ടുകെട്ട്. എല്ലാം രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍. ഇത് അങ്ങനെ തന്നെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ തിരികെ ഏല്‍പിക്കുകയായിരുന്നു ഇദ്ദേഹം. ആകെ നാല്‍പത്തിയഞ്ച് ലക്ഷം രൂപയാണ് ബാഗിലുണ്ടായിരുന്നത്. 

ഇതെത്തുടര്‍ന്ന് സിന്‍ഹയ്ക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍. നോട്ടുകെട്ടുകള്‍ കളഞ്ഞുകിട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. സംഭവം സോഷ്യൽ മീഡിയയിലും ചെറിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇത്രയും വലിയ തുക കയ്യില്‍ കിട്ടിയാല്‍ ആരും അത് കൃത്യമായി തിരിച്ചേല്‍പിക്കില്ലെന്നും സിന്‍ഹയുടേത് അത്രയും സത്യസന്ധമായ മനസാണെന്നുമെല്ലാം അഭിപ്രായങ്ങള്‍ വന്നിരിക്കുന്നു. 

Also Read:- ജോലിക്കിടെ 'എക്‌സ്ട്രാ ഡ്യൂട്ടി'; ട്രാഫിക് പൊലീസുകാരന് സോഷ്യല്‍ മീഡിയയില്‍ കയ്യടി

click me!