
മലപ്പുറം: തിരൂര്‍ ആലത്തിയൂര്‍ പൊയിലിശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീപിടിച്ച് നശിച്ചു. വീട്ടുമുറ്റത്ത് ഷീറ്റിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. ആഡംബര കാറുകളുള്‍പ്പെടെ 10 വാഹനങ്ങള്‍ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെ യാണ് സംഭവം. ബി.എം.ഡബ്ല്യു കര്‍വ്, ഇഗ്‌നിസ്, ക്യൂട്ട് എന്നീ കാറുകളും ഒരു താര്‍ ജീപ്പും ഹാര്‍ലി ഡേവിഡ്സണ്‍, രണ്ട് ബുള്ളറ്റുകള്‍, രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ പത്ത് വാഹനങ്ങളാണ് കത്തിനശിച്ചത്. തൃപ്രങ്ങോട് ഹനുമാന്‍കാവിന് സമീപത്തെ പുതുപറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.
നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ ഉപയോഗശൂന്യമായ നിലയിലായിരുന്നു. ചില വാഹനങ്ങള്‍ തള്ളി നീക്കി രക്ഷപ്പെടുത്തി. തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ക്ക് തീ നിയന്ത്രിക്കാന്‍ സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും അസ്വാഭാവിക കാരണങ്ങളാണോ തീപിടുത്തത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിരിക്കുന്നത്. സ്വകാര്യ പണമിടപാട് നടത്തിപ്പുകാരനാണ് ഫ്രാന്‍സിസ്.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. തീയണക്കാന്‍ തിരൂര്‍ അഗ്‌നിരക്ഷാസേന ഓഫിസര്‍ എ.എം. ഫാഹിദ്, ഗ്രേഡ് ഓഫിസര്‍ മദന മോഹനന്‍, സീനിയര്‍ അഗ്‌നിരക്ഷസേന ഓഫിസര്‍ ശ്യാംകുമാര്‍, ഓഫിസര്‍മാരായ രഘു രാജ്, ബാലഗോപാലന്‍, നഗുല്‍, രാജേഷ്, ഹോംഗാര്‍ഡുമാരായ പി. മുരളി, സി.കെ. മുരളി, ഡ്രൈവര്‍മാരായ വിപിന്‍ വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam