ഓണവിപണി: 1196 പരിശോധനകള്‍, 16 കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം, ചെക്കുപോസ്റ്റുകളിലും പരിശോധന

By Web TeamFirst Published Aug 25, 2023, 7:26 AM IST
Highlights

കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്കു പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 1196 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. 113 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 103 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. 159 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 319 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്കുപോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്കു പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. ചെക്കുപോസ്റ്റ് കടന്നു വരുന്ന പച്ചക്കറി, പഴം, പാല്‍, മീന്‍, മാംസം, പലചരക്കു സാധനങ്ങള്‍ എന്നിവ ചെക്ക് പോസ്റ്റില്‍ തന്നെ സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് ഉപയോഗിച്ച് പരിശോധന നടത്തി. മായം ചേര്‍ക്കാത്ത ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുക, ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചു വരികയാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ ശര്‍ക്കര മൊത്തവ്യാപാര കേന്ദ്രങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെന്നും മന്ത്രി അറിയിച്ചു. 

അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും; നിരക്ക് വർധനയും ലോഡ് ഷെഡിങ്ങും അടക്കമുള്ളവയിൽ ഇന്ന് തീരുമാനം 
 

click me!