
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷവും ഒരു മാസവും തടവും 2,11,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറുമ്പിലാവ് ചിറയ്ക്കല്‍ പേരോത്ത് വീട്ടില്‍ അരുണേഷി (25)നെയാണ് തൃശൂര്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്.
പ്രായപൂര്‍ത്തിയാകാതിരുന്ന കാലഘട്ടത്തില്‍ പെണ്‍കുട്ടിയെ പ്രതി കുടുംബവീട്ടില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയും ഈ രംഗങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി പല ദിവസങ്ങളിലായി പ്രതിയുടെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടി ക്ലാസ് കഴിഞ്ഞ് വരുന്ന സമയം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി. പിഴ അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം.
അന്തിക്കാട് പോലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റണാണ് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ സഹായികളായി ലൈസണ്‍ ഓഫീസര്‍ വിജയശ്രീ, സി.പി.ഒ. സുനോജ് എന്നിവര്‍ പ്രവര്‍ത്തിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനിത കെ.എ, അഡ്വ. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam