
വൈക്കം: മുങ്ങിമരണങ്ങൾ ഒഴിവാക്കൂ, നീന്തൽ അഭ്യസിക്കൂ എന്ന ശക്തമായ സന്ദേശവുമായി വേമ്പനാട് കായലിന്റെ ഓളപ്പരപ്പുകളെ കീഴടക്കി 184 നീന്തൽ താരങ്ങൾ. ചേർത്തല ചൂളക്കടവിൽ നിന്നും വൈക്കം ബോട്ട് ജെട്ടിയിലേക്കുള്ള രണ്ടര കിലോമീറ്ററോളം ദൂരം വെറും രണ്ടേകാൽ മണിക്കൂർ കൊണ്ടാണ് ഇവർ നീന്തിക്കയറിയത്. ആറുവയസ്സുകാരൻ ഇസാൻ മുതൽ 70 വയസ്സുകാരനായ സ്റ്റാൻലി ജോസഫ് വരെ ഈ ദൗത്യത്തിൽ പങ്കാളികളായി. തീവ്രമായ പരിശീലനത്തിന് ശേഷമാണ് ഇവർ കായൽ നീന്തിക്കടക്കാൻ എത്തിയത്.
കഴിഞ്ഞ 17 വർഷമായി ആലുവ ദേശം കടവിൽ സൗജന്യ നീന്തൽ പരിശീലനം നൽകുന്ന സജി വാളാശ്ശേരിയുടെ ശിക്ഷണത്തിലാണ് ഈ സംഘം തയ്യാറെടുത്തത്. ഇതുവരെ 16,000-ത്തോളം പേരെ അദ്ദേഹം നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴരയ്ക്ക് ചേർത്തല ചൂളക്കടവിൽ നടന്ന ചടങ്ങിൽ അരൂർ എംഎൽഎ ദലീമ നീന്തൽ യജ്ഞം ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം ബോട്ട് ജെട്ടിയിൽ ആവേശകരമായ വരവേൽപ്പാണ് നീന്തിക്കയറിയവർക്ക് ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നൽകിയത്. നീന്തൽ ഒരു കായിക വിനോദം എന്നതിലുപരി ജീവൻ രക്ഷിക്കാനുള്ള അത്യാവശ്യ കലയാണെന്ന് ഈ നേട്ടം ഒരിക്കൽ കൂടി തെളിയിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam