
മലപ്പുറം: യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ മലപ്പുറത്ത് അറസ്റ്റില്‍. തൂത തെക്കേപ്പുറം സ്വദേശികളായ വെള്ളൂര്‍ക്കാവില്‍ മര്‍സൂഖ് (23), തിരുത്തുമ്മല്‍ മുബഷിര്‍ (21) എന്നിവരാണ് പിടിയിലായത്. ആലിപ്പറമ്പ് കുന്നനാത്ത് കാളിപ്പാടന്‍ യൂസഫ് (26) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒന്‍പതിന് ആലിപ്പറമ്പ് വില്ലേജ്‍പാടത്തായിരുന്നു സംഭവം. കാറിലെത്തിയ ഇവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വീടിന് സമീപത്തെ റോഡില്‍ വച്ച് യൂസഫിനോട് കഞ്ചാവ് ചോദിക്കുകയായിരുന്നു ആദ്യം. എന്നാൽ താന്‍ കഞ്ചാവ് വില്‍പനക്കാരനല്ലെന്ന് യൂസഫ് പറഞ്ഞതോടെ ഇവർ അക്രമാസക്തരായി.
യൂസഫിനെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു സംഘം പിന്നീട് ചെയ്തത്. കുറച്ച് സമയത്തിന് ശേഷം വില്ലേജ് പാടത്ത് വീണ്ടും എത്തിച്ച് സംഘം വീണ്ടും കഞ്ചാവ് ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോഴായിരുന്നു പ്രതികൾ യൂസഫിനെ മര്‍ദിച്ചത്. ഇടി ഉപകരണം കൊണ്ട് തലക്ക് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യൂസഫിന്‍റെ നെറ്റിയില്‍ ഇടികൊണ്ട് പരിക്കേറ്റു. മറ്റൊരു വാഹനം വരുന്നത് കണ്ട് സംഘം രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളെത്തിയാണ് യൂസഫിനെ ആശുപത്രിയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ബെവ്കോയുടെ മുന്നിൽ ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ എം ഡി എം എ കച്ചവടം നടത്തി വന്നിരുന്ന യുവാവ് പിടിയിലായി എന്നതാണ്. മലയിൻകീഴ് ബിവറേജ് ഔട്ട്ലെറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിലാണ് പിടിയിലായ പ്രതി എം ഡി എം എ കച്ചവടം നടത്തിയിരുന്നത്. എട്ടുരുത്തി സ്വദേശി ശ്യാമിനെ കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വളരെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. 650 ഗ്രാം എം ഡി എം എയുമായാണ് പ്രതി ശ്യാമിനെ എക്സൈസ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam