ചൈൽഡ് ലൈൻ കൗൺസിലിംഗിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു
കണ്ണൂർ: കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് കസ്റ്റഡിയിൽ. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ കൗൺസിലിംഗിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സ്കൂൾ അധികൃതരും ചൈൽഡ് ലൈൻ പ്രവർത്തകരും സംഭവം പൊലീസിൽ അറിയിച്ചതോടെ അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കളമശ്ശേരിയിൽ 6 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ 65 വയസുകാരന് 8 വർഷം കഠിനതടവും 35000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു എന്നതാണ്. കൊച്ചി കളമശ്ശേരി ഐശ്വര്യ നഗർ കൊല്ലമുറി വീട്ടിൽ രമേശനെയാണ് (65) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ സോമനായിരുന്നു ശിക്ഷ വിധി പ്രസ്താവിച്ചത്. കേസിന് ആസ്പദമായ സംഭവം നടന്നത് 3 വർഷം മുമ്പ് 2019 ജനുവരിയിൽ ആയിരുന്നു. കുട്ടിക്ക് മിഠായി നൽകി ശേഷമാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. മിഠായി നൽകിയ ശേഷം കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് കേസ്. സംഭവത്തെ തുടർന്ന് ഭയന്നുപോയ കുട്ടി കാര്യങ്ങൾ വീട്ടിൽ അറിയിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ മുത്തച്ഛന്‍റെ പ്രായമുള്ള പ്രതി തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് കുട്ടിക്കെതിരെ ഇത്തരത്തിലുള്ള അതിക്രമത്തിന് മുതിർന്നതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി എ ബിന്ദുവും അഡ്വ. സരുൺ മാങ്കറയുമടക്കമുള്ളവരാണ് കോടതിയിൽ ഹാജരായത്. കളമശ്ശേരി സി ഐ പി ആർ. സന്തോഷാണ് പ്രതിക്കെതിരെ കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.