
കൊച്ചി: കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തിയ ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ അറസ്റ്റിലായി. സൈക്കിള്‍ പമ്പിനുളളില്‍ കഞ്ചാവ് നിറച്ചായിരുന്നു ഇവരുടെ കച്ചവടം. ഇരുപത്തിനാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 200 സൈക്കിള്‍ പമ്പുകളിലായാണ് ഇവർ കഞ്ചാവ് കച്ചവടം നടത്താൻ ശ്രമിച്ചത്. പരിശോധനയിൽ ഈ പമ്പുകളിലെല്ലാം കഞ്ചാവായിരുന്നുവെന്ന കണ്ടെത്തി. ആകെ 24 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
വിശദ വിവരങ്ങൾ ഇങ്ങനെ
സൈക്കിള്‍ പമ്പ് കച്ചവടക്കാരെന്ന വ്യാജേനയായിരുന്നു നാലംഗ സംഘത്തിന്‍റെ കഞ്ചാവ് കച്ചവടം. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. റാഖിബുല്‍ മൊല്ല,സിറാജുല്‍ മുന്‍ഷി, റാബി, സെയ്ദുല്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്ന് ഒരു കിലോ കഞ്ചാവ് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങിയ ശേഷം ഇരുപതിനായിരം രൂപയ്ക്ക് ഇവിടെ എത്തിച്ച് വില്‍ക്കുകയായിരുന്നു സംഘത്തിന്‍റെ രീതി. പത്തിരട്ടി ലാഭമാണ് സംഘത്തിന് ലഭിച്ചത്. കോയമ്പത്തൂരിലെത്തിയ ശേഷം ബസ് മാര്‍ഗമാണ് അങ്കമാലിയിലെത്തിയത്. അവിടെ നിന്ന് ഓട്ടോ റിക്ഷയില്‍ പോകുമ്പോഴായിരുന്നു ആലുവയിലെ ഡാന്‍സാഫ് സംഘവും നെടുമ്പാശേരി പൊലീസും ചേര്‍ന്ന് എല്ലാവരെയും പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2018 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 109 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം ഡി എം എ (58.73 ഗ്രാം ), കഞ്ചാവ് (15.6452 കി.ഗ്രാം), കഞ്ചാവ് ബീഡി (79 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 10 മുതൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ ഡി പി എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam