
പത്തനംതിട്ട: മോഷണ വാർത്തകൾ പലതും വരാറുണ്ടെങ്കിലും നെടുമ്പ്രം സ്വദേശിയുടെ അനുഭവം വ്യത്യസ്തമാണ്. നട്ടുനനച്ച് വളർത്തി വിളവെടുക്കാനായ കൃഷി മൂടോടെ പിഴുതുകൊണ്ടുപോയി അജ്ഞാതർ. വെള്ളപ്പൊക്കത്തിന്‍റെ മറവിൽ രണ്ടേക്കർ പാടത്തെ കപ്പയാണ് പിഴുത് കൊണ്ടുപോയത്. ഈ സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് പത്തനംതിട്ട നെടുമ്പ്രം സ്വദേശി വിശ്വനാഥൻ. പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ രണ്ടായിരം മൂട് കപ്പയാണ് പകലും രാത്രിയുമായി അടിച്ചുകൊണ്ടുപോയത്.
കണ്ണിൽ ചോരയുള്ള ഒരുത്തനും ഈ പണി കാണിക്കില്ല. ഒന്നും രണ്ടുമല്ല രണ്ടായിരം മൂട് കപ്പയാണ് വെള്ളപ്പൊക്കത്തിന്‍റെ മറവിൽ പിഴുത് കൊണ്ടുപോയത്. ഒന്നര ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ട് വിശ്വനാഥന്. ഇക്കുറി നല്ല വിളവുണ്ടായിരുന്നു. വെള്ളം കയറുന്നതിന് മുൻപ് ഇരുപതിനായിരം രൂപയ്ക്ക് കുറച്ച് വിറ്റു. ബാക്കിയാണ് സാമൂഹ്യവിരുദ്ധർ പിഴുതുകൊണ്ടുപോയത്. ഒന്നരയാഴ്ച മുൻപ് കൊടുത്ത പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെന്നു മാത്രമാണ് വിശ്വനാഥന് തിരുവല്ല പൊലീസിൽ നൽകുന്ന മറുപടി.
അതേസമയം, കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ആൾത്താമസമില്ലാത്ത വീട്ടിലും കവർച്ച. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച പണവും വീട്ടിൽ നിന്ന് 13 പവൻ സ്വർണവുമാണ് കവർന്നത്. വെറും 15 മിനിറ്റിനുള്ളിലാണ് മോഷ്ടവ് ഭണ്ഡാരങ്ങൾ പൊളിച്ച് കവർച്ച നടത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ 12.5 നാണ് തിരുമന മഹാവിഷ്ണു ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറാനാണ് ആദ്യം ശ്രമിച്ചത്. ഇത് നടക്കാതെ വന്നപ്പോൾ ശ്രീകോവിലിനുള്ളിൽ കയറാനും ശ്രമം. അതിലും പരാജയപ്പെട്ടപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നത്.
നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണമെടുത്ത് ക്ഷേത്രം വിട്ടത് 12.20 നെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവിടത്തെ കവർച്ചയ്ക്ക് ശേഷമാണ് കള്ളൻ തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിൽ കയറിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ നിന്ന് 13 പവൻ സ്വർണം കവർന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം