
കൊച്ചി: ആയിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന കൊച്ചി തേവരയിലെ സിസിപിഎൽഎം ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ ചോർന്നൊലിക്കുന്നു. ക്ലാസ്മുറികളിൽ വെള്ളമാണെന്നും സൗകര്യങ്ങളുള്ള ടോയ്ലറ്റോ, പ്ലേ ഗ്രൗണ്ടോ ഇല്ലെന്നുമാണ് കുട്ടികളുടെ പരാതി. നാലുവർഷമായി സ്കൂളിൽ മാനേജറെ നിയമിക്കാത്തതാണ് പ്രതിസന്ധിയെന്ന് അധ്യാപകർ പറയുന്നു.
1945ൽ, ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുൻപ് സ്ഥാപിച്ച തേവരയിലെ സിസിപിഎൽഎം ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു ക്ലാസ് മുറിയിൽ നിന്ന് വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മേൽക്കൂരയായ ടിൻ ഷീറ്റ് ചോർന്ന് കുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് രക്ഷിതാക്കൾ പറയുന്നു. മഴ പെയ്ത് ചോർന്നൊലിക്കുന്ന ക്ലാസ് റൂമിൽ ഇരിക്കാൻ ബുദ്ധിമുട്ടാണെന്ന് വിദ്യാർത്ഥികൾ. അതുപോലെ തന്നെ വൃത്തിയുള്ള ശുചിമുറി സംവിധാനവുമില്ല. ചില സമയത്ത് ടോയ്‍ലെറ്റിൽ വെള്ളമുണ്ടാകില്ല.
പഴകിയ കെട്ടിടത്തിൽ പലയിടത്തും കോൺക്രീറ്റ് ഇളകി വീണിട്ടുണ്ട്. അറ്റകുറ്റപണി നടക്കാത്തതിന് കാരണം ആംഗ്ലോ ഇന്ത്യൻ അസോസിയേഷനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ടാണെന്ന് അധ്യാപകർ പറയുന്നു. കഴിഞ്ഞ നാലുകൊല്ലമായി സ്കൂളിന് മാനേജരില്ല. മാനേജർ നിയമനം നിലവിൽ ഹൈക്കോടതിയിൽ കേസായി എത്തിയിരിക്കുകയാണ്. അതിനാൽ വിദ്യാഭ്യാസ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർക്കാണ് മാനേജരുടെ താത്കാലിക ചുമതല നൽകിയിരിക്കുകയാണ്. സിഎസ്ആർ ഫണ്ട് ശേഖരിച്ച് സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള ശ്രമം നടത്തുകയാണ് അധ്യാപകർ.
ചോർന്നൊലിക്കുന്ന ക്ലാസ് റൂം, അസൗകര്യങ്ങൾക്ക് നടുവിലൊരു സ്കൂൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam