
പാലക്കാട്: ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെതി.
ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്നേഹയും കീഴൂർ സ്വദേശിയായ സുർജിത്തും തമ്മിൽ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ടു വർഷങ്ങൾക്കു മുമ്പാണ്. കോതകൂർശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സായ സ്നേഹ ഇന്നലെ രാത്രി പത്തര മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനുശേഷം രാത്രി 12 : 15 വരെ ബന്ധുക്കൾ സ്നേഹയെ വാട്സപ്പിൽ ഓൺലൈനിൽ കണ്ടിട്ടുണ്ട്. രാവിലെ ഏഴുമണിയോടെയാണ് സ്നേഹയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്നേഹയും ഭർത്താവും സുർജിത്തും ഒരേ മുറിയിലാണ് കിടന്നിരുന്നത്. ഭർത്താവ് ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമിൽ കയറി ഷോൾ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയത്. അതേസമയം സ്നേഹ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും സുർജിത് ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പരാതി. പൊലീസ് എത്തും മുമ്പേ ഷോൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്.
ആത്മഹത്യ ആണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഒന്നും നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam