
തൃശൂർ: പ്രസവത്തെ തുടർന്ന് വീട്ടമ്മയായ യുവതി മരിക്കാനിടയായ സംഭവത്തിൽ ബന്ധുക്കൾ പരാതിയുമായി രംഗത്ത്. പഴയന്നൂർ കുമ്പളക്കോട് കൂനാം പൊറ്റ വീട്ടിൽ അരുണിന്റെ ഭാര്യ രമ്യ (26)യാണ് കഴിഞ്ഞദിവസം പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ജൂൺ നാലിനാണ് കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഉള്ള അൽ അമീൻ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ജൂൺ 5 രാത്രി 8:30 ഓടെ സിസേറിയനിലൂടെ രമ്യ ഒരു ആൺകുഞ്ഞിനെ ജന്മം നൽകുകയും ചെയ്തു.
രമ്യയുടെ ആദ്യ പ്രസവം ആയിരുന്നു ഇത്. ജൂൺ ആറിന് വെള്ളിയാഴ്ച രമ്യയുടെ ആരോഗ്യനില വഷളാവുകയും രക്തസമ്മർദ്ദം കുറഞ്ഞ് ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തു. തുടർന്ന് അൽ അമീൻ ആശുപത്രിയിൽ നിന്നും രമ്യയെ തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു. അമല ആശുപത്രി റിപ്പോർട്ടിൽ പ്രസവത്തിനിടെ രക്തക്കുഴലുകൾ മുറിയുകയും അമിത രക്ത സ്രാവത്തിന് കാരണമാവുകയും ചെയ്തതായി പറയുന്നുണ്ട്.
രമ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ചികിത്സാ പിഴവാണ് മരണകാരണം എന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കയാണ്. അസ്വാഭാവിക മരണത്തിന് കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യയെ ചികിത്സിച്ച ഡോക്ടറെ കുറിച്ചോ മറ്റു വിശദാംശങ്ങളോ നൽകാനോ അൽ അമീൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam