
മലപ്പുറം: ചോലനായിക്ക വിഭാഗത്തിലെ സ്ത്രീയുടെ മരണം കൊലപാതകമെന്ന് ശബ്ദസന്ദേശം. മലപ്പുറത്ത് ആദിവാസി യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. നെടുങ്കയം ഉൾവനത്തിലാണ് സംഭവം. 27കാരിയുടെ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പാറയിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ട്. കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ മാതി (27)ആണ് കഴിഞ്ഞ മാസം 30ന് പാറയിൽ നിന്ന് വീണ് മരിച്ചത്. എന്നാൽ ഈ മാസം രണ്ടിനാണ് വിവരം പുറത്തറിയുന്നത്.
അപ്പോഴേക്കും മൃതദേഹം ബന്ധുക്കൾ ചേർന്ന് സംസ്‌കരിച്ചിരുന്നു. ഇതിനിടയിൽ യുവതിയെ ഭർത്താവ് ഷിബു വെട്ടിക്കൊന്ന് കഴുത്തറുത്ത് കൊന്ന് പാറയിൽനിന്ന് തള്ളിയിട്ടതാണെന്ന് ചോലനായിക്ക വിഭാഗത്തിലെ തന്നെ ഒരു യുവാവിന്റെ ശബ്ദ സന്ദേശമാണ് സംശയത്തിന് വഴിവച്ചത്. ഇതിന് പിന്നാലെയാണ് എ.ഡി.എമ്മിന്റെ നിർദേശത്തെ പ്രകാശം നിലമ്പൂർ തഹസിൽദാർ സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സർജന്മാർ ഉൾപ്പെടെയുള്ളവർ ഇന്നലെ കുപ്പമലയിലെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അടയാളമൊന്നും കണ്ടെത്തിയില്ലെന്ന് മാത്രമല്ല വീഴ്ചയുടെ ആഘാതത്തിലേറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. വന്യമൃഗങ്ങളെത്താത്ത കൊക്കക്ക് സമാനമായ കുഴിയുള്ള ഭാഗത്തെ പാറ മടക്കിൽ ഇവരുടേത് ഉൾപ്പെടെ നാലു കുടുംബങ്ങളാണ് താമസിക്കുന്നത്. രാത്രിയിൽ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി 80 അടിയോളം താഴ്ചയുള്ള പാറ കുഴിയിലേക്ക് വീണാണ് മരണം സംഭവിച്ചത്. വിവരമറിഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച സ്ഥലത്തെത്തിയ പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനും അടക്കമുള്ള ബന്ധുക്കൾ മൊഴി നൽകിയിരുന്നു.
എന്നാൽ ഇവർക്കിടയിലെ മറ്റൊരാളുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിനെ തുടർന്നാണ് പൂക്കോട്ടുംപാടം പൊലീസ് ഉന്നതാധികാരികൾക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ എ.ഡി.എം അനുമതി നൽകിയത്. കരുളായിയിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ അകലെയായിട്ടുള്ള സംഭവം നടന്ന സ്ഥലത്തേക്ക് പുലർച്ചെ 5.45ഓടെയാണ് വിവിധ വകുപ്പ് അധികൃതർ പുറപ്പെട്ടത്. രണ്ടുമണിക്കൂറോളം ചെങ്കുത്തായ മല കയറി എട്ടരയോടെ സ്ഥലത്തെത്തിയെങ്കിലും സംഭവം നടന്ന സ്ഥലത്ത് നിന്നും താമസക്കാരായ നാലുകുടുംബങ്ങളും താമസം മാറി പോയതിനാൽ മൃതദേഹം സംസ്‌ക്കരിച്ച സ്ഥലം കണ്ടെൻ സംഘത്തിന് ഏറെ പ്രയാസമായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതരും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ ഏറെ സമയത്തിന് ശേഷമാണ് മറവുചെയ്ത സ്ഥലം കണ്ടത്തി മൃതദേഹം പുറത്തെടുത്തത്. പരിശോധനയിൽ മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കമുണ്ടെന്നും വ്യക്തമായി. ഉയരത്തിൽനിന്ന് വീണതിനാൽ എല്ലിന് പൊട്ടലുകളും സംഭവിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാത്രി എട്ടരയോടെയാണ് സംഘം തിരിച്ചെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam