
മലപ്പുറം: ഷൊർണൂർ-നിലമ്പൂർ സെക്ഷനില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 യാത്രക്കാരെ കണ്ടെത്തി. ഇവരില്‍ നിന്ന് 95225 രൂപ പിഴ ഈടാക്കി. രാജ്യറാണി എക്സ്പ്രസ്, കോട്ടയം -നിലന്പൂർ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ട്രെയിൻ സർവീസുകളിലാണ് പരിശോധന നടത്തിയത്. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.
എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയും റെയില്‍വേ ശൃംഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയുകയുമാണ് പ്രത്യേക പരിശോധനയുടെ ലക്ഷ്യം. യാത്രക്കാർ ടിക്കറ്റ് കൈവശം വച്ച് റെയില്‍വേ ജീവനക്കാരുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. റെയില്‍വേ നിയമങ്ങളും ക്രമവും പാലിക്കുന്നതിനായി ഇത്തരം പരിശോധനകള്‍ ഇടയ്ക്കിടെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.