
കടുത്തുരുത്തി: മൂര്‍ഖനുമായി (Cobra) പോരാടിയ നാല് പോമറേനിയന്‍ നായകളില്‍ (Dogs) പാമ്പിന്റെ കടിയേറ്റ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വീട്ടിലേക്കു കടക്കാന്‍ ശ്രമിച്ച മൂര്‍ഖനെ തടയാന്‍ ശ്രമിക്കവെയാണ് നായകള്‍ കടിയേറ്റ് ചത്തത്. പാമ്പിന്റെ വാലുകൊണ്ടുള്ള അടിയേറ്റ് ഒരു നായയുടെ കണ്ണിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കടുത്തുരുത്തി മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയില്‍ പി.വി.ജോര്‍ജിന്റെ വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കളാണു മൂര്‍ഖന്റെ വിഷമേറ്റു ചത്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണു സംഭവം. വലിയ മൂര്‍ഖന്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിക്കവെയാണ് നായകള്‍ തടഞ്ഞത്. ഈ സമയം വീട്ടിലെ 7 നായ്ക്കളെയും അഴിച്ചുവിട്ടിരിക്കുകയായിരുന്നു. മൂര്‍ഖന്‍ പത്തി വിടര്‍ത്തി ഇഴഞ്ഞുവരുന്നതു കണ്ട് നായ്ക്കള്‍ മൂര്‍ഖനുമായി ഏറ്റുമുട്ടി. മൂര്‍ഖന്‍ മുറ്റത്തെ വിറകിനടിയില്‍ ഒളിച്ചു. ബഹളം കേട്ട് ജോര്‍ജും മക്കളും മുറ്റത്ത് ഇറങ്ങിയെങ്കിലും നായ്ക്കള്‍ വീട്ടുകാരെ പാമ്പിന്റെ അരികിലേക്ക് വരാന്‍ സമ്മതിക്കാതെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്നു നായ്ക്കള്‍ വിറകിനടിയില്‍ കയറി പാമ്പിനെ പുറത്തെടുത്ത് കടിച്ചു.
പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ നായ്ക്കള്‍ കൂട്ടത്തോടെ പിന്തുടര്‍ന്ന് പാമ്പിനെ കടിച്ചു കുടഞ്ഞു. എന്നാല്‍ 3 നായ്ക്കള്‍ക്കു മൂര്‍ഖന്റെ കടിയേറ്റു. വിഷം ഏറ്റ നായ്ക്കള്‍ താമസിയാതെ ചത്തുവീണു. നായ്ക്കളുടെ കടിയേറ്റ മൂര്‍ഖനും ചത്തുവീണു. പരുക്കേറ്റ 4 നായ്ക്കളില്‍ ഒന്നിന്റെ കണ്ണ് പാമ്പിന്റെ വാലു കൊണ്ടുള്ള അടിയേറ്റു പരിക്കേറ്റു. നായ്ക്കളും അവശനിലയിലാണ്. ഇവയ്ക്കു ചികിത്സ നല്‍കി.
മൂന്ന് പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യാം; വീഡിയോ എടുക്കുന്നതിനിടെ യുവാവിന് മൂര്‍ഖന്റെ കടിയേറ്റു, വീഡിയോ
കര്‍ണാടകയില്‍ മൂന്ന് പാമ്പുകളുമായി സാഹസികത കാണിച്ച യുവാവിന് മൂര്‍ഖന്റെ കടിയേറ്റു. പാമ്പ് പ്രേമിയായ മാസ് സെയ്ദ് എന്ന യുവാവിനാണ് കടിയേറ്റത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യാമെന്ന് ചിത്രീകരിക്കുന്നതിനിടെയാണ് കാല്‍മുട്ടിന് മുകളില്‍ കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായി. സെയ്ദിന്റെ പ്രവര്‍ത്തിക്കെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയില്‍ യാതൊരു മുന്‍കരുതലൊന്നുമില്ലാതെയാണ് ഇയാള്‍ പരിശീലനം നടത്തിയതെന്ന് ഫോറസ്റ്റ് ഓഫിസര്‍ സുശാന്ത് നന്ദ പറഞ്ഞു. പാമ്പുകള്‍ക്ക് ഭീഷണിയാണെന്ന് തോന്നുന്ന ആംഗ്യം കാണിച്ചതിനാലാണ് ആക്രമിച്ചതെന്നും അദ്ദേഹം കുറിച്ചു. കാല്‍മുട്ടിന് സമീപം ആഞ്ഞുകടിച്ച പാമ്പ് കുടഞ്ഞ് വലിച്ചെറിയാന്‍ ശ്രമിച്ചിട്ടും പിടിവിട്ടില്ല. മാസ് സെയ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകട നില തരണം ചെയ്‌തെന്നും ഹീലിംഗ് ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റും സ്ഥാപകയുമായ പ്രിയങ്ക കദം വ്യക്തമാക്കി. മാരകവിഷമുള്ള മൂര്‍ഖനാണ് ഇയാളെ കടിച്ചത്. ് 46 ആന്റി വെനം കുപ്പികള്‍ കുത്തിവെച്ചാണ് ഇയാളെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. റിപ്പോര്‍ട്ടുണ്ട്.
20 കാരനായ മാസ് സെയ്ദ് നേരത്തെയും പാമ്പുകളെ പിടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. വന്യജീവികളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു. മാസ് സയിദിന് വിദഗ്ധ പരിശീലനം നല്‍കണമെന്നും പ്രിയങ്ക കദം ആവശ്യപ്പെട്ടു. മംഗലാപുരത്തെ പാമ്പും മൃഗ രക്ഷാപ്രവര്‍ത്തകനുമായ അതുല്‍ പൈയും മുന്നറിയിപ്പുമായി രംഗത്തെത്തി. 'പലരും പിന്തുടരുന്ന വളരെ ജനപ്രിയമായ രീതിയാണിത്. അവര്‍ക്ക് ഇതിന്റെ ഗൗരവം മനസ്സിലാകുന്നില്ല. പാമ്പുകളെ അനാവശ്യമായി കൈകാര്യം ചെയ്യുന്നതും കളിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam