
കൊല്ലം: മൂന്നാഴ്ച മുമ്പ് ആര്യങ്കാവിൽനിന്ന് കാണാതായ യുവാവിനായി പൊലീസിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതം. ആര്യങ്കാവ് പാണ്ഡ്യൻപാറ വിനിഷ് ഭവനിൽ ബാബുവിന്‍റെ മകൻ ബിനീഷിനെ(30) തേടിയാണ് വനത്തിലടക്കം തിരച്ചിൽ നടത്തുന്നത്. പാണ്ഡ്യൻപാറ വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇക്കഴിഞ്ഞ ജനുവരി 25 ന് വൈകീട്ട് മുതലാണ് യുവാവിനെ കാണാതായത്. വീട്ടിൽനിന്ന് ആര്യങ്കാവിലേക്ക് പോയ ബിനീഷ് രാത്രിയായിട്ടും മടങ്ങി എത്താതായതോടെ അമ്മ ഫോണിൽ വിളിച്ചു. വീട്ടിലേക്ക് വരുകയാണെന്ന് പറഞ്ഞു ഫോൺ വെച്ചെങ്കിലും ഏറെ വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി.
പിതാവ് തെന്മല പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാണാതായ ദിവസം രാത്രിയിൽ ആര്യങ്കാവ് പാൽ ചെക്പോസ്റ്റിന് സമീപത്ത് നിന്ന് വിട്ടിലേക്കുള്ള വഴിയിൽ നടന്നുവരുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. വനത്തിലൂടെയുള്ള വഴിയായതിനാൽ മറ്റെന്തെങ്കിലും അത്യാഹിതം സംഭവിച്ചതാകുമെന്ന സംശയവുമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സമീപത്തുള്ള കാട്ടിൽ പരിശോധന നടത്തിയത്. വനപാലകർ, പൊലീസ് നായ, ഡ്രോൺ എന്നിവയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. രണ്ടുസംഘമായി തിരിഞ്ഞ് വനത്തിന്‍റെ പലഭാഗത്തും തിങ്കളാഴ്ച വൈകീട്ട് വരെ പരിശോധിച്ചിട്ടും യാതൊരു തെളിവും ലഭിച്ചില്ല. അന്വേഷണം തുടരുമെന്നാണ് പോലീസ് പറയുന്നത്. തെന്മല എസ്.എച്ച്.ഒ സജിൻ ലൂയിസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam