
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനകളിൽ എറണാകുളം റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 330 കേസുകൾ. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് 130. അറസ്റ്റിലായവർ 155.
ആലുവയിൽ 75 കേസുകളിലായി 101 പേർ അറസ്റ്റിലായി. ഈ കാലയളവിൽ 145 കിലോയോളം കഞ്ചാവ് പിടികൂടി. ഇതിൽ 17 കിലോയോളം പെരുമ്പാവൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവാണ്. ഇതുമായി ബന്ധപ്പെട്ട് പ്രധാന പ്രതി അടക്കം ദമ്പതികൾ ഉൾപ്പെടെ 10 പേരാണ് അറസ്റ്റിലായത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ അടക്കം ആറ് വാഹനങ്ങൾ പിടികൂടി. തായ്‌ലൻഡിലേക്ക് ടൂറിസ്റ്റ് വിസ ചിലവടക്കം എടുത്തുകൊടുത്ത് അവിടെ നിന്നും ഹൈബ്രിഡ് കഞ്ചാവ് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസ് വലയിലായത്. കടത്തുകാരെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയായിരുന്നു ഇത്. പിടികൂടിയ കഞ്ചാവിന് 18 കോടി രൂപയോളം വില വരും. 35 ഗ്രാമോളം എം ഡി എം എ ആണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയത്. ഇതിൽ 24 ഗ്രാം അത്താണി ജംഗ്ഷനിൽ വച്ച് കാറിൽ കടത്തുന്നതിനിടയിലാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. 790 ഗ്രാം ഹാഷിഷ് ഓയിലും 200 ഗ്രാം ഹെറോയിനും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടി. ഫറോയിന്‍ വില്പന സംഘത്തിലെ പ്രധാന കണ്ണിയായ അസം നഗോൺ സ്വദേശി ഷെഫീഖുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലേക്ക് ഹെറോയിൻ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ബോധവ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. റസിഡൻസ് അസോസിയേഷൻ, വ്യാപാരികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, ക്ലബ്ബുകൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ്റെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam