
തിരുവനന്തപുരം: മർദനത്തിലേറ്റ പരിക്കുകളുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നു കളഞ്ഞു. അമ്പൂരി സ്വദേശി നോബി തോമസ് എന്ന 40കാരനാണ് വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയത്. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് ആണ് സംഭവം. അമ്പൂരി ജംഗ്ഷനിൽ വെച്ച് ഒരാൾ തന്നെ മർദിച്ചു എന്നും ഉടൻ കേസ് എടുക്കണം എന്നും പറഞ്ഞാണ് തലയിൽ നിന്ന് ചോരവാർന്ന് നിലയില്‍ ഇയാൾ സ്റ്റേഷനിൽ എത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആദ്യം ആശുപത്രിയിൽ ചികിത്സതേടാൻ പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ഉടനെ കേസെടുക്കണമെന്നും ആശുപത്രിയിൽ പൊലീസുകാർ കൂടി വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നത്. കേസെടുക്കാൻ സാധിച്ചില്ലെങ്കിൽ സ്റ്റേഷൻ പൂട്ടിയിട്ടു പോകാൻ ഇയാൾ പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തിതുന്നു. പിന്നാലെ റോഡിലെത്തിയ ഇയാൾ സ്റ്റേഷൻ്റെ ഗേറ്റ് വലിച്ചടച്ചശേഷം ബൈക്കിൽ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ പൊലീസ് സ്റ്റേഷനിൽ എത്തി പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയശേഷം ബൈക്കിൽ കടന്ന കളയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
അരമണിക്കൂറോളം ഗേറ്റ് അടഞ്ഞു കിടന്നതിനാൽ സ്റ്റേഷനിൽ എത്തിയവർക്ക് അകത്തു കടക്കാൻ സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പൊലീസുകാർ അറിഞ്ഞതുമില്ല. നാട്ടുകാരാണ് പൊലീസുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാർതന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകർത്തു. രാവിലെ 11മണിയോടെ അമ്പൂരിയിലെ ഒരു കടയ്ക്കു മുന്നിൽ നിന്ന് നോബി അസഭ്യം പറയുകയും വനിതാ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട് നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്ക് പരുക്കേറ്റത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam