
കുണ്ടറ: ഭാര്യയേയും പിഞ്ചുമക്കളേയും മരുന്ന് കുത്തി വച്ചുകൊന്ന യുവാവിനെ കുരുക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ച് വയസുകാരിയുടെ മൊഴി. ആശുപത്രിയിലെ അഭിനയവും പൊളിഞ്ഞതിന് പിന്നാലെ യുവാവിന് ജീവപരന്ത്യവും വൻതുക പിഴ ശിക്ഷയും വിധിച്ച് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി. കൊല്ലം കുണ്ടറ ഇടവട്ടത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊന്ന പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഭാര്യയെ സംശയിച്ചതിന് പിന്നാലെ ചെയ്ത കണ്ണില്ലാത്ത ക്രൂരതയാണ് മൺട്രോതുരുത്ത് പെരുങ്ങാലം സ്വദേശി അജി എന്ന എഡ്വേർഡ്സിന് തടവ് ശിക്ഷയ്ക്ക് അർഹനാക്കിയത്.
2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു ക്രൂരമായ കൊലപാതകം. അജിയുടെ ഭാര്യ വർഷ, മക്കളായ 2 വയസുള്ള അലൻ, മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെയാണ് എഡ്വേർഡ് എന്ന അജി വിഷം കുത്തിവച്ചു കൊന്നത്. മൂന്ന് കൊലപാതകങ്ങൾക്കുമായി മൂന്ന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒരു കേസിൽ 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം. മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്ന എഡ്വേർഡ് അനസ്തേഷ്യയ്ക്കു മുൻപ് നൽകുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്.
മുറിയിൽ അബോധാവസ്ഥ അഭിനയിച്ചു കിടന്ന എഡ്വേർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയിൽ ശാരീരികാസ്വസ്ഥ്യം അടവാണെന്ന് തെളിഞ്ഞു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.
അഞ്ച് വയസുണ്ടായിരുന്ന മൂത്തമകൾക്ക് ഇയാൾ മരുന്ന് കുത്തിവച്ചിരുന്നില്ല. മകൾ സ്വയം ജീവിച്ച് കൊള്ളുമെന്ന തോന്നലിൽ കൊല്ലാതിരുന്നെന്നാണ് അജി മൊഴി നൽകിയത്. കൊലപാതകം നേരിൽ കണ്ട മകളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. 89 രേഖകളും 28 തൊണ്ടി മുതലുകളും കേസിൽ നിർണായകമായി. 58 സാക്ഷികളെയാണ് വിചാരണയിൽ വിസ്തരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam