
കോതമംഗലം: സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. കോതമംഗലം എസ്ഡി കോൺവെന്റ് സെയ്ന്റ് വിൻസെന്റ് പ്രോവിൻസ് അംഗവും മുൻ മദർ സുപ്പീരിയറുമായ റിട്ടയേർഡ് അധ്യാപിക സിസ്റ്റർ ഹെലറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ 8.20ഓടെ കോതമംഗലം കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിന് സമീപമുള്ള വളവിലാണ് അപകടം സംഭവിച്ചത്.
വളവ് തിരിയുന്നതിനിടെ റെജിമോൻ എന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ വാതിലിലൂടെ ഹെലറ്റ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരിൽ കേസെടുത്തു. മുരിക്കാശ്ശേരി പുത്തേട്ട് ഇഗ്നേഷ്യസിന്റെയും പരേതയായ അന്നമ്മയുടെയും മകളാണ് സിസ്റ്റർ ഹെലറ്റ്. സഹോദരങ്ങൾ: സിസ്റ്റർ സ്മിത സിഎസ്എം, ലിസി ബേബി (കൊല്ലംപറമ്പിൽ), ജോസ്, ജോർജ്, ബിനോയ് എന്നിവരാണ്. എസ്ഡി സന്ന്യാസിനി സഭയുടെ ഉദയഗിരി, മൂവാറ്റുപുഴ, തൊടുപുഴ, തോട്ടുമുഖം, കീരംപാറ, ഊന്നുകൽ, നെല്ലിമറ്റം പ്രതീക്ഷ, കോഴിപ്പിള്ളി തുടങ്ങിയ ഭവനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രൊവിൻഷ്യൽ കൗൺസിലറായും മദർ സുപ്പീരിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോതമംഗലം സെയ്ന്റ് ജോർജ് എച്ച്എസ്, വെളിയേൽച്ചാൽ സെയ്ന്റ് ജോസഫ്‌സ് എച്ച്എസ്, ഊന്നുകൽ ലിറ്റിൽ ഫ്ലവർ എച്ച്എസ് എന്നിവിടങ്ങളിൽ അധ്യാപികയായിരുന്ന ഇവർ കഴിഞ്ഞ മാർച്ചിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. സംസ്കാരം ഇന്നലെ വൈകുന്നേരം 3.30ന് കോഴിപ്പിള്ളി എസ്ഡി പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam