
പുതുപ്പള്ളി: ലോക അധ്യാപക ദിനമായ ഇന്ന് കോട്ടയം പുതുപ്പള്ളി ഗവ ഹൈസ്കൂളിലെ മൂന്നു തലമുറയിലെ അറുപതോളം അദ്ധ്യാപകരും സ്കൂൾജീവനക്കാരും ഒറ്റ സ്നാപ്പിൽ ഉള്ള ഒരു പഴയ ഫോട്ടോ വൈറലാവുകയാണ്. 57 വർഷം പഴക്കമുള്ള സ്കൂൾ ഗ്രൂപ്പ് ഫോട്ടോയാണിത്. സ്കൂളിലെ മുതിർന്ന അധ്യാപകൻ പി ഐ കൗമോസ് സാറിന്റെ യാത്ര അയപ്പിനെടുത്ത ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണ് ഇന്ന് നിറമുള്ള ഓർമ്മകളിലേക്ക് ഒരുപാടുപേരെ കൊണ്ടു പോകുന്നത്.
കൗമോസ് സാർ പുതുപ്പള്ളി പാറാട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ പിതൃ സഹോദരീപുത്രനാണ്. സ്കൂളിലെ ഒരു ഡസനിലേറെ അധ്യാപകരുടെ അധ്യാപകനും. ഹെഡ്മാസ്റ്റർ എം ഐപ്പ് , റിട്ട ഹെഡ്മാസ്റ്റർ വട്ടച്ചാണക്കൽ വി സി മാത്യു, എം കെ ജോസഫ് കോർ എപ്പിസ്കോപ്പ. പാലക്കൽ പി സി ഐപ്പ്, പോത്തൻ മുൻഷി, കാഥികൻ കെ കെ ജി നായർ , കൊല്ലംപറമ്പിൽ ഇച്ചായി സാർ, പിന്നെ കൊച്ചൂട്ടി സാർ, കൊച്ചാപ്പി സാർ, കോമടത്തെ കൊച്ചുസാർ-ഇവരൊക്കെ ഈ ചിത്രത്തിലുണ്ട്.
ഒപ്പം സഹോദരങ്ങളായ കുഴിയിടത്തറയിൽ കെ ടി സക്കറിയയും കെ ടി ഐപ്പും. തറയിൽ സി ഐ മാത്തനും സി ഐ കുര്യനും. കടമ്പനാട് കെ കെ തോമസും കരിമ്പനത്തറയിൽ കെ സി ഏലിയാമ്മയും. പുത്തൻപുരയിൽ പി പി ഏലിയാമ്മയും പി പി അമ്മിണിയും. കൊള്ളാലക്കൽ കെ കെ പൊന്നമ്മയും ദേവു എന്ന കെ ലളിതംബാ ദേവിയും. ചാലുങ്കൽ ഈ എൻ കുര്യനും പി ജെ എലിക്കുട്ടിയും ഭാര്യാഭർത്താക്കന്മാരാണ്.
ഹെഡ്മാസ്റ്റർ പദവി നിരസിച്ച് ദീർഘകാലം ഉപ പ്രധാനാധ്യാപക പദവിയിൽ തുടർന്ന നല്ലാട്ട് എൻ കെ ഏലിയാസ് സാർ, കൊച്ചീപറമ്പിൽ രാജൻ സാർ എന്ന മാത്യു കെ ജോൺ, ചെറിയാൻ ആൻഡ്രൂസ് സാർ, എം കെ എബ്രഹാം സാർ, കെ സി ജോൺ സാർ, കൈപ്പനാട്ടെ ബേബി സാർ എന്ന എം തോമസ്, ഗോപാലനാചാരി സാർ, വേലായുധൻ സാർ. ഇങ്ങനെ അടുത്ത തലമുറയും ചിത്രത്തിലുണ്ട്. ക്ലാർക്ക് മൈലക്കാട്ട് ചെറിയാൻ, ഇട്ടി, കുട്ടി, കുട്ടായി, നാരായണൻ ഇങ്ങനെ ഓഫീസ് സഹായികളും ഓർമ്മ ചിത്രത്തിലുണ്ട്.
ഇവരിൽ മൂന്നാം തലമുറയിലെ തൊണ്ണൂറ് പിന്നിട്ട പിപി അമ്മിണി സാറും കെ വി മോസസ് സാറും ജീവിച്ചിരിക്കുന്ന അധ്യാപകരാണ്.സ്കൂൾ അധ്യാപകൻ കുഴിയിടത്തറയിൽ കെ ടി സക്കറിയയുടെ മകൾ ഈവ്‌ലിൻ സക്കറിയ ഉമ്മൻ , പിതൃസഹോദരൻ കെ ടി ഐപ്പിൻറെ മകൾ സുജ, അധ്യാപിക കെ സി ഏലിയാമ്മയുടെ മക്കൾ എം ജി സർവ്വകലാശാല റിട്ട പബ്ലിക്കേഷൻ ഡയറക്ടർ കുര്യൻ കെ തോമസും യു എസിലുള്ള ഡോ സാറാ ചിറയിലും ചേർന്ന് പങ്കുവെച്ചതാണ് ചിത്രവും ചരിത്രവും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam