
കൊല്ലം: വര്‍ഷങ്ങളായി ഷെയര്‍ ട്രേഡ് ചെയ്തു വന്നിരുന്ന കൊല്ലം സ്വദേശിയില്‍ നിന്നും രണ്ട് കോടിയോളം രൂപ ഓണ്‍ലൈനായി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്യ്തു. ആന്ധ്രാപ്രദേശ് സ്വദേശികളും ദമ്പതികളുമായ ലിസ എന്ന നാഗവെങ്കട സൊജന്യ കുറപതി (34), ഹാരി എന്ന ഹാരിഷ് കുറപതി (47) എന്നിവരാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നവംബര്‍ 10 ന് അമേരിക്ക ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇന്‍വെസ്റ്റമെന്റ് കമ്പനിയുടെ പേരില്‍ ഷെയര്‍ ട്രേഡിങ്ങിനെ പറ്റിയുള്ള ഒരു ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക് വാട്‌സാപ്പ് വഴി കൊല്ലം തങ്കശ്ശേരി സ്വദേശിയായ പരാതിക്കാരന് ലഭിച്ചു. പിന്നീട് ഫോണില്‍ വിളിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡീമാറ്റ് അക്കൗണ്ട് വഴി ബ്ലോക്ക് ട്രെഡിംഗ് ചെയ്യ്താല്‍ അധികം ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് എന്ന പേരില്‍ ഒരു വ്യാജ പോര്‍ട്ടലിന്റെ ലിങ്കും നല്‍കി. ഈ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളും ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി വലിയ തുകയ്ക്ക് ബ്ലോക്ക് ട്രേഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റിറ്റിയുഷനല്‍ അക്കൗണ്ട് ആരംഭിച്ചു.
പണം ഇന്‍വെസ്റ്റ് ചെയ്യേണ്ട അക്കൗണ്ട് വിവരങ്ങളും നിര്‍ദ്ദേശങ്ങളും വാട്‌സാപ്പ് ഗ്രൂപ്പ് വഴി തട്ടിപ്പ് സംഘം നല്‍കികൊണ്ടിരുന്നു. ആദ്യത്തെ കുറച്ച് തവണകളില്‍ ലാഭവിഹിതം കൃത്യമായി നല്‍കി വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് പരാതിക്കാരന്‍ പല ദിവസങ്ങളിലായി 2 കോടിയോളം വരുന്ന തുക തട്ടിപ്പുകാര്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. ഇതുപയോഗിച്ച് ഈ പോര്‍ട്ടല്‍ വഴി ഷെയര്‍ ട്രേഡ് ചെയ്യുനാവശ്യപ്പെടുകയും ഓരോ തവണത്തേയും ലാഭവിഹിതം പോര്‍ട്ടലിന്റെ വാല്ലറ്റില്‍ ക്രെഡിറ്റ് ആയതായി കാണിക്കുകയും ചെയ്യ്തു.
പിന്നീട് ലാഭവിഹിതം ഉള്‍പ്പടെ തുക 6 കോടി രൂപയോളമായപ്പോള്‍ പരാതിക്കാരന്‍ അത് പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീണ്ടും ടാക്‌സ് തുക നിക്ഷേപിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കു എന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ് (27), ഷാഹില്‍ അഹമ്മദ്(26), ആദര്‍ശ് (21), മഖ്ബൂല്‍ മുര്‍ഷിദ് (26), അമല്‍ സത്യന്‍(26), എന്നിവരേയും വയനാട് സ്വദേശികളായ അജ്‌നാസ്(24), ഷെര്‍ബിന്‍ (30), അമാന്‍ അസിഫ്(23) എന്നിവരേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആപ്പ് വഴി തട്ടിയത് 32 ലക്ഷം
ഫേസ്ബുക്കിലെ പരസ്യം വഴി ട്രേഡിങ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായ പെരുമണ്‍ സ്വദേശി വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്റെ നിര്‍ദ്ദേശപ്രകാരം ജനുവരി മാസത്തില്‍ വ്യാജ ഷെയര്‍ബ്രോക്കര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഇതുവഴി ഇന്‍സ്റ്റിറ്റിയുഷണല്‍ അക്കൗണ്ട് തുടങ്ങുകയും 19 തവണകളായി 32 ലക്ഷത്തോളം രൂപ ഇന്‍വെസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വന്ന വാട്‌സാപ്പ് കോളില്‍ അക്കൗണ്ട് മരവിപ്പിച്ചതായും 53 ലക്ഷം രൂപ അടക്കണമെന്നും എന്നാല്‍ മാത്രമേ അടച്ച തുകയും ലാഭവിഹിതവും ഉള്‍പ്പടെ തിരികെ ലഭിക്കുകയുള്ളു എന്നും അറിയിച്ചു. തട്ടിപ്പിനിരയായ വിവരം സൈബര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്വദേശിയായ വികാസ് (44) നെ ഏപ്രില്‍ മാസത്തില്‍ അറസ്റ്റ് ചെയ്തു.
ഉളിയന്‍കോവില്‍ സ്വദേശിയായ പരാതിക്കാരന്‍ ഫെയ്‌സ്ബുക്കില്‍ കണ്ട പരസ്യം വഴി വഞ്ചിക്കപ്പെട്ട് ജനുവരി മാസം വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യ്ത് ട്രേഡിങ് നടത്തി 42.5 ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ കേസില്‍ കോഴിക്കോട് സ്വദേശിയായ അശ്വിന്‍ (30) നെയും, ജനുവരി മാസത്തില്‍ ഇരവിപുരം സ്വദേശിനിയുടെ 56.4 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്ത കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സാഹിര്‍ (30), സജാസ് (36) എന്നിവരെയും സൈബര്‍ പോലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു.
പാര്‍ട്ട് ടൈം ജോലി തട്ടിയത് 30 ലക്ഷത്തോളം
ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി അന്വേഷിച്ച കൊല്ലം സ്വദേശിനിയുടെ ടെലിഗ്രാം അക്കൗണ്ടില്‍ വന്ന പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോള്‍ ഓണ്‍ലൈനായി ടാസ്‌കുകള്‍ ചെയ്യ്ത് പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം പല ടാസ്‌ക്കുകള്‍ നല്‍കുകയും അതുവഴി 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്യ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കാലടി സ്വദേശിയായ മുഹമ്മദ് സാഹില്‍ (27) നെ സൈബര്‍ പോലീസ് സംഘം മാര്‍ച്ച് മാസം അറസ്റ്റ് ചെയ്തു.
പുറകേയുണ്ട് കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് ഈ വര്‍ഷം പിടിയിലായത് 17 പ്രതികള്‍
ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് അവ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള തട്ടിപ്പുകളും വര്‍ധിക്കുന്നുണ്ട്. ഈ വര്‍ഷം മാത്രം കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ കൊല്ലം സ്വദേശികളായ പരാതിക്കാര്‍ക്ക് വിവിധ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ട് നഷ്ടമായത് മൂന്നര കോടിയിലധികം രൂപയാണ്. രാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വര്‍ഷം മാത്രം 17 പ്രതികളെയാണ് ഡി സി ആര്‍.ബി എ.സി.പി ഡോ.ജോസ് ആര്‍ ന്റെ മേല്‍നോട്ടത്തിലും സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ സ്മിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യ്തത്.
കൊല്ലം സിറ്റി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലേത് ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. അന്യായമായ ലാഭത്തിന് വേണ്ടി പലരും തട്ടിപ്പ് സംഘങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തുന്നതായും താത്ക്കാലികമായി മറ്റൊരാള്‍ക്ക് പണമിടപാട് നടത്താന്‍ അനുവദിക്കുന്നതായും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് അക്കൗണ്ട് വഴി ക്രയവിക്രയം ചെയ്യപ്പെടുന്നതെങ്കില്‍ അക്കൗണ്ട് ഉടമയായ വ്യക്തിയും ആ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നതും ഇവര്‍ക്കെതിരെയും നിയമനടപടികള്‍ ഉണ്ടാവുന്നതുമാണ്.
ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ ആകൃഷ്ടരായി വ്യാജ ഷെയര്‍ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ തട്ടിപ്പുകാര്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്ന ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെയും ആധികാരികത പരിശോധിക്കുന്നില്ല. വര്‍ദ്ധിച്ച് വരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് പോതുജനങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സാമ്പത്തിക തട്ടിപ്പില്‍പ്പെട്ടാല്‍ എത്രയും വേഗം 1930 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കുകയും സൈബര്‍ പോലീസിന്റെ www.cybercrime.gov.in എന്ന പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം