
കോട്ടയം: ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന റിട്ടയേഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്ക്കടിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കെഒ രമകാന്തനെയും ഭാര്യ സിആർ രാജമ്മയെയും സിപിഐ കൊതവറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സിജു ചാണയിലും മകൻ ജിത്തുവും മകൻ്റെ ഭാര്യയും വീട്ടിലെത്തി മർദിച്ചത്. സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് രമാകാന്തൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിജു ചാണയിലും സംഘവും വീട്ടിലെത്തിയത്. പരിചയക്കാരായതിനാൽ കുടുംബത്തിന് അസ്വഭാവികത തോന്നിയതുമില്ല. എന്നാൽ അടുത്തെത്തിയതും കല്ലെടുത്ത് ജനൽ എറിഞ്ഞുടച്ചു. പിന്നാലെ നീ പുലയനല്ലേടാ, നിന്നെ പോലുളളവർ പാർടി വിട്ടാൽ ഞങ്ങൾക്കൊന്നും സംഭവിക്കാനില്ലെന്ന് ആക്രോശിച്ച് മുഖത്തും തലയിലും അടിച്ചു, പിടിച്ച് മാറ്റാനെത്തിയ 66കാരിയായ രാജമ്മയെയും മർദിച്ചതായി രമകാന്തന്റെ മകൻ രതീഷ് പറഞ്ഞു.
തുടർന്ന് വീട്ടുപകരണങ്ങളും അടിച്ച് തകർത്തു. തുടർന്ന് ബിജെപി പ്രവർത്തകരെത്തിയാണ് ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. വയോധികനും ഹൃദ്രോഗിയുമായ രമാകാന്തന് പിന്നീട് നെഞ്ചിന് അസ്വസ്ഥത ഉണ്ടായതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സഭവം നടന്ന് മൂന്ന് ദിവസമായെങ്കിലും പോലീസ് എഫ്ഐആർ തയ്യാറാക്കുകയോ എന്തെങ്കലും നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്തുത ബോധ്യപ്പെട്ടതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് എസ്എച്ച്ഒ സോൾജിമോൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചത്. 1964 മുതൽ സജീവ പാർടി പ്രവർത്തകനായിരുന്ന രമാകാന്തൻ രണ്ട് മാസം മുൻപാണ് ബിജെപിയിൽ ചേർന്നത്. രമാകാന്തനൊപ്പം 60 പേരാണ് ബിജെപിയിൽ ചേർന്നത്.
ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭീഷണിയുണ്ടായിരുന്നെങ്കിലും ആക്രമിക്കുമെന്ന് കരുതിയില്ലെന്ന് മകൻ രതീഷ് പറയുന്നു.പാർടി വിട്ടപ്പോൾ മുതൽ ഭീഷണിയുണ്ടായിരുന്നു. 80 വയസ്സ് കഴിഞ്ഞെന്നും പാർടിയിൽ നിർജീവമാണെന്നും ആരോപിച്ച് അംഗത്വം പുതുക്കി നല്കിയിരുന്നില്ല. മരിക്കുമ്പോഴും ചുവപ്പ് പുതച്ച് മരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛനത് കനത്ത പ്രഹരമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അംഗത്വത്തിനായി അദ്ദേഹം ജില്ലാ നേതൃത്വത്തിനുൾപ്പടെ പരാതി നല്കിയിരുന്നു. ഫലം കാണാതെ വന്നതോടെ എട്ട് മാസത്തോളം അച്ഛൻ വീട്ടിൽ ഒതുങ്ങിക്കൂടി. ആരോടും അധികം സംസാരിക്കാതെയും ഭക്ഷണം കഴിക്കാതെയുമാണ് കഴിഞ്ഞത്. അതിനിടെയാണ് ബിജെപി പ്രവർത്തകരെത്തി സംസാരിച്ചതുമെന്നും രതീഷ് കൂട്ടിച്ചേർത്തു.
വൈക്കം ബിജെപി മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനവും നല്കി. അർഹിച്ച പരിഗണന അവിടെ ലഭിക്കുന്നുണ്ടെന്ന് തോന്നിയതിനായാണ് ബിജെപിയിൽ ചേർന്നത്. രമാകാന്തൻ പാർടി മാറാൻ തീരുമാനിച്ചപ്പോൾ ഭാര്യ രാജമ്മയും കുടുംബവും അതിനെ എതിർക്കുകയാണ് ചെയ്തത്. ബാക്കി കുടുംബാംഗങ്ങൾ ഇപ്പോഴും ഇടതുപക്ഷ സഹയാത്രികരാണ്. ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഇത്തരമൊരു ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കുടുംബം പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam