
കൊച്ചി: കൊച്ചിയില്‍ 59 കാരിയെ ബലാത്സംഗം ചെയ്ത് കൈതക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ്. അസം സ്വദേശി ഫിര്‍ദോസിനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലും കുറ്റകൃത്യം നടന്ന റെയില്‍വേ ട്രാക്കിന് സമീപത്തുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതിക്കെതിരെ ലഹരിക്കേസില്‍ നേരത്തെ പിടിയിലായതാണെന്നും ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും പൊലീസ് അറിയിച്ചു.
കൊച്ചി നഗരമധ്യത്തിലെ നടുക്കുന്ന ക്രൂരതയില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും മുന്‍പാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഫിര്‍ദോസിനെ രാവിലെ തന്നെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. ക്ലോക്ക് റൂമില്‍ ജോലി തേടിയെത്തിയ 59 കാരിയെ ഇവിടെ വച്ചാണ് വീട്ടില്‍ പോകാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയത്. കയ്യില്‍ പണമില്ലെന്ന് പറഞ്ഞ സ്ത്രീക്ക് 500 രൂപയും നല്‍കി. എറണാകുളം സൗത്തില്‍ നിന്ന് മെട്രോയില്‍ കയറ്റിവിടാമെന്നായിരുന്നു വാഗ്ദാനം. ഓട്ടോ സൗത്ത് സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് നിര്‍ത്തി. അവിടെ വച്ച് ഇരുവരും പാളത്തിലൂടെ നടന്നു. ഇരുട്ട് നിറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോഴായിരുന്നു ഫിര്‍ദോസിന്‍റെ ക്രൂരത. ബലാത്സംഗത്തില്‍ പരിക്കേറ്റ സ്ത്രീയെ കൈതക്കാട്ടില്‍ ഉപേക്ഷിച്ചു
നാട്ടുകാരില്‍ ചിലര്‍ നിലവിളി കേട്ട് ഓടി ചെന്നപ്പോള്‍ എഴുന്നേല്‍ക്കാന്‍പോലും സാധിക്കാതെ കിടക്കുന്ന സ്ത്രീയെ കാണുകയായിരുന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. കടവന്ത്ര പൊലീസെത്തിയാണ് 59 കാരിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതി ഫിര്‍ദോസ് നേരത്തെ കടവന്ത്ര സ്റ്റേഷനില്‍ തന്നെ ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും അന്വേഷണംസംഘം പറഞ്ഞു. ശാസ്ത്രീയ തെളിവുകള്‍കൂടി ശേഖരിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam