
മലപ്പുറം: മലപ്പുറം അരീക്കോട് ചാലിയാർ മേഖലയിൽ മൂന്ന് ദിവസമായി തുടർച്ചയായി കനത്ത മഴയായിരുന്നു. നാലാം നാൾ മഴ കുറഞ്ഞതോടെയാണ് ഇവിടുത്തെ പുഴയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയത്. വെള്ളം ഇറങ്ങിയപ്പോൾ പുഴയുടെ തീരത്ത് ഒരു ബൈക്ക് പ്രത്യക്ഷപ്പെട്ടത്. അരീക്കോട് പാലത്തിന് സമീപം ചാലിയാർ പുഴയുടെ തീരത്താണ് ബൈക്ക് കണ്ടെത്തിയത്. ഇതോടെ ബൈക്ക് ആരുടേതാണെന്ന് കണ്ടെത്താൻ തിരച്ചിൽ നടത്തി. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
മഴ മുന്നറിയിപ്പിൽ മാറ്റം, യെല്ലോ അലർട്ട് 5 ജില്ലകളിലേക്ക് ചുരുക്കി; 20 വരെ മഴ തുടരും
ബൈക്കിൽ യാത്രക്കാരുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. പൊലീസ്, ഫയർഫോഴ്സ്, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തത്തി പരിശോധന നടത്തി. ബൈക്ക് മലപ്പുറം സ്വദേശി നേരത്തെ വിറ്റതാണ്. നിലവിലെ വാഹന ഉടമയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് നിന്നും ആരെയും കാണാതായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധന നടത്തി ഫയർ ഫോഴ്‌സ് ടീം സ്ഥലത്ത് നിന്ന് മടങ്ങിയിട്ടുണ്ട്.
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത രണ്ടാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ തോട്ടം മേഖലയിലെ കുട്ടികൾ പ്രതിസന്ധിയിലാണെന്നതാണ്. പ്ലസ് വൺ അലോട്ട്മെന്‍റിന് രജിസ്റ്റർ ചെയ്യേണ്ട കുട്ടികളാണ് വലിയ പ്രതിസന്ധി നേരിടുന്നത്. മൊബൈല്‍ റേഞ്ച് ലഭിക്കാത്തതിനാൽ ഓണ്‍ലൈനില്‍ അലോട്ട്‌മെന്റ് നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കള്‍. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് സമയം നീട്ടിനല്‍കണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ ആവശ്യപ്പെട്ടു.
രണ്ടാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ എസ്റ്റേറ്റ് മേഖലയില്‍ വൈദ്യുതി നിശ്ചലമായതോടെ മൊബൈല്‍ ടവറുകള്‍ പണിമുടക്കി. ഇതോടെ തൊഴിളികള്‍ക്ക് ആശയവിനിമയം പോലും നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. മഴകനത്തതോടെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത് കുട്ടികള്‍ മൂന്നാറിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഇതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അലോട്ട്‌മെന്റ് സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ മക്കള്‍ക്ക് അലോട്ട്‌മെന്റില്‍ പേര് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ബിഎസ്എന്‍എല്‍ ടവറുകളുടെ സേവനം മാത്രമാണ് എസ്റ്റേറ്റ് മേഖലയില്‍ നിലവിലുള്ളത്. സ്വകാര്യ കമ്പനിയുടെ ടവറുകളുടെ സേവനം ലഭ്യമാക്കാന്‍ ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam