
തൃശ്ശൂര്‍: അതിരപ്പിള്ളി കൊന്നക്കുഴിയിൽ വനിതാ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസെടുത്തത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനീതാ ജീവനക്കാരിയാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസറായ എം വി വിനയരാജിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 23 ന് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച നല്‍കിയ പരാതിയില്‍ അതിരപ്പിള്ളി പൊലീസ് ഇന്നലെയാണ് കേസെടുത്തത്.
പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായതായും ആരോപണമുണ്ട്. എന്നാല്‍ പരാതിക്കാരി ഉറച്ച് നിന്നതോടെയാണ് മൊഴിരേഖപ്പെടുത്തി പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354, 509, 506, 376 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസെടുത്ത ശേഷം ഉദ്യോഗസ്ഥൻ ഒളിവിലാണെന്ന് അതിരപ്പിള്ളി പൊലീസ് പറയുന്നു. ഓഫീസിലും ജോലിക്ക് എത്തിയിട്ടില്ല. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്. കേസെടുത്ത വിവരം വനം വകുപ്പിനെയും പൊലീസ് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam