
കോഴിക്കോട്: ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് മുഖദാര്‍ സ്വദേശികളായ കളരി വീട്ടില്‍ മുഹമ്മദ് അജ്മല്‍, മറക്കുംകടവ് വീട്ടില്‍ മുഹമ്മദ് അഫ്സല്‍ (22) ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത സുഹൃത്ത് എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്. മെയ് 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
രാത്രി കോഫി ഹൗസില്‍ നിന്നും ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തടഞ്ഞുനിര്‍ത്തുകയും അടിച്ചു പരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ട് പാസ്‍വേഡ് കൈക്കലാക്കുകയും ചെയ്ത സംഘം, മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും അക്കൗണ്ടില്‍ ഉണ്ടായിരുന്ന 19,000 രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച കസബ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പ്രതികള്‍ തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ മാവൂര്‍ റോഡിലെ ഗള്‍ഫ് ബസാറില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി.
മൊബൈൽ ഷോപ്പിൽ നല്‍കിയ ആധാര്‍ കാര്‍ഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ പ്രായപൂര്‍ത്തിയാവാത്ത ആളുടേതാണ് ആധാര്‍ കാര്‍ഡെന്ന് ബോധ്യപ്പെട്ടു. അഫ്‌സലിനെയും അജ്മലിനെയും മൂന്നാലിങ്ങല്‍ വച്ച് ബലപ്രയോഗത്തിലുടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ഇരുവരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസബ ഇൻസ്‍പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ സനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ സജേഷ് കുമാര്‍, സീനിയ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിവിൽ പൊലീസ് ഓഫീസർ വിപിന്‍ രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam